ആരോഗ്യവകുപ്പ് ഡയറക്ടറെ സ്ഥലംമാറ്റിയ സർക്കാർ നടപടിക്ക് തിരിച്ചടി. സ്ഥലംമാറ്റ ഉത്തരവ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സ്റ്റേ ചെയ്തു. വിഷയത്തിൽ നിയമോപദേശം തേടി തുടർനടപടികൾ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.ഡോ:കെ ജെ റീന നൽകിയ ഹർജിയിലാണ് നടപടി. സ്ഥലംമാറ്റം മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഡോക്ടർ കെ ജെ റീന അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചത്.
പന്ത്രണ്ടാം തീയതി ആരോഗ്യവകുപ്പിറക്കിയ ഉത്തരവിൽ ഡോക്ടർ റീനയെ സ്ഥലം മാറ്റുന്നത് 15 ദിവസത്തെ അവധി അപേക്ഷിച്ചതിനാൽ ആണെന്ന് പറഞ്ഞിരുന്നു. അങ്ങനെ അപേക്ഷിച്ചിട്ടേ ഇല്ലെന്ന് ഡോക്ടർ റീന തെളിവുകൾ സഹിതം രംഗത്തുവന്നതോടെ സർക്കാർ ഉത്തരവ് തിരുത്തി. പതിനഞ്ചാം തീയതി പുതിയ ഉത്തരവിറക്കി ആ ഉത്തരവിൽ ഡോക്ടർ റീന ഡയറക്ടർ പദവിയിൽ മൂന്നുവർഷം പൂർത്തിയാക്കിയതാണെന്നും അതിനാൽ മാറ്റുകയാണെന്നും വ്യക്തമാക്കി. മാത്രവുമല്ല സർക്കാരുമായി സഹകരിക്കാത്തതാണ് സ്ഥലം മാറ്റത്തിന് കാരണമെന്ന പരസ്യ നിലപാടും ആരോഗ്യ മന്ത്രി ആവർത്തിച്ചു. തൊരപ്പൻ പണിക്ക് കിട്ടിയ നടപടി ആണെന്നായിരുന്നു ആരോഗ്യ മന്ത്രിയുടെ നിലപാട്. ഇത് അടക്കം ചൂണ്ടിക്കാട്ടിയാണ് ഡോ റീന ഹർജി ഫയൽ ചെയ്തത്. ഇതിനൊപ്പം തന്നെ ഡോക്ടർ റീനയെ സ്ഥലം മാറ്റിയത് തരംതാഴ്ത്തലിന് തുല്യമായിട്ടും കണക്കാക്കിയിരുന്നു. ഡയറക്ടർ പദവിയിലുള്ള ഒരാൾക്ക് നൽകാൻ കഴിയുന്ന ഒന്നല്ല എറണാകുളം പബ്ലിക് ലബോറട്ടറിയിലെ ഡയറക്ടർ പദവി അതുകൊണ്ട് പുതിയ കേഡർ സൃഷ്ടിക്കുകയാണെന്നും ഉത്തരവിൽ പറയുന്നുണ്ട്. ഇതെല്ലാം സർക്കാർ നടപടിക്ക് തിരിച്ചടിയായി.
