മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ അവയവ കച്ചവടക്കേസില്‍ കൊച്ചിയിലെ മൂന്ന് ആശുപത്രികളിലടക്കം ഒമ്പതിടത്ത് ഇ ഡി റെയ്ഡ്. ആറ് ജില്ലകളിലായി കല്ലട്ര മെഡിക്കല്‍ ടൂറിസം ഉടമ മുഹമ്മദ് നജീബിന്റെ വീട്ടിലും ഏജന്റുമാരുടെ വീടുകളിലും പരിശോധന നടത്തി. അവയവ കച്ചവടത്തിന്റെ മറവില്‍ നടന്ന കോടികളുടെ കള്ളപ്പണ ഇടപാടുകള്‍ കേന്ദ്രീകരിച്ചാണ് ഇഡി അന്വേഷണം.
എറണാകുളം റൂറല്‍ പൊലീസിന്റെ അന്വേഷണത്തിലാണ് മെഡിക്കല്‍ ടൂറിസത്തിന്റെ മറവില്‍ സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് നടന്ന അവയവ കടത്തിന്റെ ചുരുളഴിഞ്ഞത്. കാസര്‍ഗോഡ് സ്വദേശി മുഹമ്മദ് നജീബിന്റെ കല്ലട്ര മെഡിക്കല്‍ ടൂറിസം കമ്പനിയുടെ മറവില്‍ കോടികളുടെ ഇടപാടുകളാണ് നടന്നത്. ഇതിന്റെ ചുവടുപിടിച്ചാണ് ഇഡി അന്വേഷണം. കാസര്‍ഗോഡ്, എറണാകുളം, ആലപ്പുഴ, കോട്ടയം, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ റെയ്‌ഡോടെയാണ് ഇഡിയുടെ സമഗ്ര അന്വേഷണത്തിന്റെ തുടക്കം. അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്ന കൊച്ചിയിലെ ലേക്‌ഷോർ, മെഡിക്കല്‍ ട്രസ്റ്റ്, രാജഗിരി ആശുപത്രികളിലാണ് ഇഡിയുടെ മിന്നല്‍ പരിശോധന.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് പണം വാഗ്ദാനം ചെയ്ത് അവയവദാനത്തിന് പ്രേരിപ്പിച്ചായിരുന്നു കച്ചവടം. സ്വീകര്‍ത്താക്കളില്‍ നിന്ന് മുപ്പത് മുതല്‍ എഴുപത് ലക്ഷം വരെ വാങ്ങിയ മാഫിയാ സംഘം ദാതാക്കള്‍ക്ക് പരമാവധി നല്‍കിയിരുന്നത് പത്ത് ലക്ഷം വരെയാണ്. നിയമക്കുരുക്കുകള്‍ ഒഴിവാക്കാനായി ജനപ്രതിനിധികളുടെയും ആശുപത്രികളുടെയും പേരില്‍ വ്യാജരേഖകളും ചമച്ചു. കാസര്‍ഗോഡ് കളനാട് സ്വദേശിയായ നജീബാണ് തട്ടിപ്പിന്റെ മുഖ്യസൂത്രധാരന്‍. നജീബിന്റെ ഭാര്യ റഷീദ, കുന്നത്തുനാട് പള്ളിക്കരയില്‍ കമ്പ്യൂട്ടര്‍ സെന്റര്‍ നടത്തുന്ന സണ്ണി വർഗീസ്, ഭാര്യ സിനി വര്‍ഗീസ്, സനോജ് എന്നിവരും കൊല്ലത്ത് നിന്ന് ഏജന്റുമാരായ ശ്രീജ, സുധീര്‍, വിനോദ് എന്നിവരും പൊലീസിന്റെ പിടിയിലായി. ഇവരുടെ വീടുകളിലും ഇഡിയുടെ പരിശോധനയുണ്ട്. ശ്രീജയും സുധീറും നിലവില്‍ ജാമ്യത്തിലാണ്. പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥര്‍ ശ്രീജയെ വിശദമായി ചോദ്യം ചെയ്തു. സുധീറിന്റെ വീട് അടഞ്ഞുകിടന്നതിനാല്‍ പരിശോധന നടത്താന്‍ കഴിഞ്ഞില്ല.
ആലുവ എടത്തലയില്‍ ‘കല്ലട്ര മെഡിക്കല്‍ ടൂറിസം പ്രൈവറ്റ് ലിമിറ്റഡ്’ എന്ന പേരില്‍ ഒരു ഓഫീസ് തുറന്നാണ് നജീബ് ഇടപാടുകാരെ കണ്ടെത്തിയിരുന്നത്. അവയവം ആവശ്യമുള്ളവരെയും ദാതാക്കളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഇടനിലക്കാരനായാണ് നജീബ് പ്രവര്‍ത്തിച്ചത്. നിയമപ്രകാരം, അടുത്ത ബന്ധുക്കളല്ലാത്തവര്‍ അവയവം ദാനം ചെയ്യുമ്പോള്‍ സര്‍ക്കാര്‍ തലത്തില്‍ രൂപീകരിച്ച അവയവമാറ്റ സമിതികളുടെ വിശദ പരിശോധനകളുണ്ട്. ജനപ്രതിനിധികളുടെയും പൊലീസിന്റെയും റിപ്പോര്‍ട്ടുകള്‍ക്ക് പുറമെ ആശുപത്രി രേഖകളും അനിവാര്യം. ഇവ വ്യാജമായി നിര്‍മിച്ചാണ് ആശുപത്രികളില്‍ അവയവമാറ്റ ശസ്ത്രക്രിയകള്‍ നടന്നത്.
ആസൂത്രിതമായ തട്ടിപ്പ് വർഷങ്ങളോളം വര്‍ഷങ്ങളോളം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെട്ടില്ല എന്നത് സംശയകരമാണ്. ആശുപത്രിയിലെ ഡോക്ടര്‍മാരുടെ സീലുകള്‍ വ്യാജമായി നിര്‍മ്മിച്ച് സമര്‍പ്പിച്ചിട്ടും അത് തിരിച്ചറിയാന്‍ ആശുപത്രികള്‍ക്ക് കഴിഞ്ഞില്ല എന്നതും ദുരൂഹം. പ്രതികള്‍ ഇടനിലക്കാരായി പ്രവര്‍ത്തിച്ച എല്ലാ അവയവമാറ്റ ശസ്ത്രക്രിയകളുടെയും രേഖകളും പരിശോധിക്കാനാണ് ഇഡിയുടെ തീരുമാനം. അവയവമാറ്റ ശസ്ത്രക്രിയക്ക് നജീബ് ഉള്‍പ്പെടെയുള്ളവര്‍ക്ക് കമ്മീഷന്‍ ലഭിച്ചതായും മൊഴികളുണ്ട്. ഇതിലടക്കം വിശദമായ പരിശോധനയാണ് ഇഡി നടത്തുന്നത്.
