വിഴിഞ്ഞം തുറമുഖത്തിന്റെ പേരിൽ 300 കോടി രൂപയുടെ വ്യാജരേഖ ചമച്ച് തട്ടിപ്പ്. മുൻ എംഡി ദിവ്യ എസ് അയ്യറുടെ വ്യാജ ഒപ്പ് ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡിൻ്റെ പരാതിയിൽ മലപ്പുറം സ്വദേശി സൽമാൻ ഫാരിസിനെതിരെ പൊലീസ് കേസെടുത്തു.
വിഴിഞ്ഞം തുറമുഖത്തിൻ്റെ മുൻ എംഡി ദിവ്യ എസ് അയ്യരുടെ പേരും വ്യാജ ഒപ്പും ഉപയോഗിച്ച് നിർമിച്ച ഒരു രേഖയാണ് പലരെയും കെണിയിൽ വീഴ്ത്താൻ തട്ടിപ്പുകാരൻ ഉപയോഗിച്ചത്. വിഴിഞ്ഞം ഇൻ്റർനാഷണൽ ഡീപ്പ് വാട്ടർ
കണ്ടെയ്നർ ട്രാൻഷിപ്പ്മെൻ്റ് പോർട്ടിൻ്റ 300 കോടി രൂപയുടെ ടെൻഡർ ലഭിച്ചെന്ന് പറഞ്ഞാണ് കഥ മെനഞ്ഞത്. നിരവധി വ്യാജ അക്കൗണ്ടുകൾ ഉൾപ്പെടെ സൃഷ്ടിച്ചാണ് പലയിടങ്ങളിലും ബിസിനസ് സമ്മിറ്റ് ഉണ്ടെന്നും അതിൽ പങ്കാളി ആകാനുമായി പല സ്ത്രീകളെയും പ്രതി സമീപിച്ചത്. മികച്ച ജോലിയും പണവുമുള്ള പെൺകുട്ടികളെയും വീട്ടമ്മമാരെയും സോഷ്യൽ മീഡിയയിൽ തെരഞ്ഞുപിടിച്ചായിരുന്നു കെണി ഒരുക്കിയത്.
ബിസിനസ് സമ്മിറ്റിനടക്കം പങ്കാളിയാകാൻ സോഷ്യൽ മീഡിയയിൽ പരിചയപ്പെട്ട മലപ്പുറം സ്വദേശി സൽമാൻ ഫാരിസ് ലക്ഷങ്ങൾ തട്ടിയെടുത്തു എന്നാണ് കൊച്ചി സ്വദേശിയായ യുവതിയുടെ കുടുംബത്തിന്റെ ആരോപണം. വാഗ്ദാനങ്ങൾ പലതും ലഭിക്കാത്തതിനെ തുടർന്ന് പണം തിരികെ ചോദിച്ചപ്പോൾ യുവതിയെ തട്ടിപ്പ് സംഘം ബ്ലാക്ക്മെയിൽ ചെയ്യുകയായിരുന്നു. യുവതി മാനസികമായി തകർന്നത് കണ്ട്
വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് വ്യാജരേഖ കണ്ടെത്തുന്നത്. യുവതിയുടെ മൊബൈലിൽ കണ്ടെത്തിയ ഈ രേഖ സത്യമാണോ എന്നറിയാൻ വിഴിഞ്ഞത്തെ അധികൃതരുമായി കുടുംബം ബന്ധപ്പെട്ടു. പിന്നാലെയാണ് വിഴിഞ്ഞം ഇൻ്റർനാഷണൽ സീ പോർട്ട് ലിമിറ്റഡ് സംഭവത്തിൽ പൊലീസിൽ പരാതി നൽകുന്നത്. പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. പ്രതിക്കായുള്ള അന്വേഷണം ഊർജിതമാക്കിയെന്നാണ് പൊലീസ് പറയുന്നത്.
