പി.എം. ശ്രീ പദ്ധതിയുടെ കാര്യത്തിൽ യുഡിഎഫ് കേന്ദ്ര സർക്കാരിന് മുന്നിൽ മുട്ടുമടക്കിയെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ദേശീയ വിദ്യാഭ്യാസ നയത്തെയും പി.എം. ശ്രീ പദ്ധതിയെയും ശക്തമായി എതിർത്തിരുന്ന കോൺഗ്രസ് ഇപ്പോൾ അതേ നയങ്ങൾ നടപ്പാക്കാൻ തയ്യാറെടുക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു.
പദ്ധതിയുമായി മുന്നോട്ടുപോകുന്നത് മുൻ എൽഡിഎഫ് സർക്കാർ ഒപ്പിട്ട ധാരണാപത്രം കാരണമാണെന്ന യുഡിഎഫിന്റെ വാദം തെറ്റാണെന്നും പിണറായി പറഞ്ഞു. പി.എം. ശ്രീ പദ്ധതിയിൽ നിന്ന് സംസ്ഥാന സർക്കാരിന് നിയമപരമായി പിന്മാറാൻ കഴിയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.എൽഡിഎഫ് സർക്കാർ ധാരണാപത്രത്തിൽ ഒപ്പിട്ടത് നിർബന്ധിത സാഹചര്യത്തിലായിരുന്നുവെന്നാണ് പിണറായിയുടെ വിശദീകരണം. പിഎം ശ്രീ പദ്ധതിയിൽ ഒപ്പിടാത്തതിന്റെ പേരിൽ കേന്ദ്ര സർക്കാർ എസ്.എസ്.കെ ഫണ്ട് തടഞ്ഞുവെച്ചതോടെ സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മേഖല പ്രതിസന്ധിയിലായി. ഈ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് അന്ന് ഒരു ധാരണാപത്രം ഒപ്പിട്ടത്. എന്നാൽ ഒരു മാസത്തിനകം തന്നെ ആ തീരുമാനം പൂർണ്ണമായും മരവിപ്പിക്കുകയും ചെയ്തു.
ധാരണാപത്രത്തിൽ ഒപ്പിട്ടു എന്നതുകൊണ്ട് മാത്രം പദ്ധതി നടപ്പിലാകില്ലെന്നും അതിൽ നിന്ന് പിന്മാറാൻ സംസ്ഥാന സർക്കാരിന് നിയമപരമായി സാധിക്കുമെന്നും പിണറായി വിജയൻ പറഞ്ഞു.പദ്ധതി നടപ്പിലാക്കുന്നതിന് ആവശ്യമായ സംസ്ഥാന-ജില്ലാ തലത്തിലുള്ള മോണിറ്ററിങ് കമ്മിറ്റികൾ രൂപീകരിക്കുകയോ പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട സ്കൂളുകളുടെ വിശദാംശങ്ങൾ കേന്ദ്രത്തിന് കൈമാറുകയോ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ചെയ്തിട്ടില്ല. സംസ്ഥാന സർക്കാർ മുൻകൈ എടുത്താൽ മാത്രമേ പദ്ധതി നടപ്പിലാകു എന്നിരിക്കെ, യുഡിഎഫ് ഇപ്പോൾ ഇതിനായി തിടുക്കം കാണിക്കുന്നത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
