വിസ്മയങ്ങൾ ഇല്ലെങ്കിലും ദീർഘവീക്ഷണത്തോടെയുള്ള ബജറ്റ് ആണ് വി ഡി സതീശൻ ഇന്ന് നിയമസഭയിൽ അവതരിപ്പിച്ചത്. മിഷൻ സമുദ്ര ഉൾപ്പെടെയുള്ള വലിയ പ്രഖ്യാപനങ്ങളും പിന്നോക്ക ജനവിഭാഗങ്ങളെ പ്രത്യേകം പരിഗണിക്കുന്ന പദ്ധതികളും ബജറ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലത്തെ പദ്ധതികൾ തിരികെ കൊണ്ടുവരുമെന്ന സൂചനകളും ബജറ്റിൽ ഉണ്ട്.
ഒരുമണിക്കൂറും 39 മിനിറ്റും നീണ്ടതായിരുന്നു വി ഡി സതീശന്റെ ആദ്യ ബജറ്റ് അവതരണം. ബജറ്റ് അവതരിപ്പിക്കുന്ന നാലാമത്തെ മുഖ്യമന്ത്രി എന്ന നേട്ടത്തോടെയാണ് വി ഡി സതീശൻ ബജറ്റ് അവതരിപ്പിച്ചത്. സംസ്ഥാനത്തിന്റെ സാമ്പത്തിക ബാധ്യതയും ധവളപത്രവും പരാമർശിച്ചായിരുന്നു തുടക്കം.
നടപ്പിലാക്കിയ ഇന്ദിരാ ഗ്യാരണ്ടിയും, ആശാ വർക്കർമാരുടെ വേതന വർധനവും ചൂണ്ടിക്കാട്ടി. സർക്കാരിന്റെ അഭിമാന പദ്ധതിയായി മിഷൻ സമുദ്രയെ ഉയർത്തിക്കാട്ടി. സതേൺ കേരള എക്കണോമിക്ക് കോറിഡോർ പ്രഖ്യാപിച്ചു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങൾ കേന്ദ്രീകരിച്ച് കേരളത്തെ ദക്ഷിണേന്ത്യയിലെ പ്രധാന ഏവിയേഷൻ ലോജിസ്റ്റിക് ഹബ്ബാക്കുന്നതിന്റെ നടപടികൾ അറിയിച്ചു.
ഗുരുതര രോഗബാധിതർക്കായി വൺ കേരള കരുതൽ മിഷനും യുവജനങ്ങൾക്കായി ഗ്ലോബൽ ജോബ് വാച്ച് ടവറും പ്രഖ്യാപിച്ചു. ഉന്നത വിദ്യാഭ്യാസത്തിനാനായി കേരള നോളജ് വാലി, വയോജനങ്ങൾക്കായി സിൽവർ ഇക്കോണമി എന്നിവയും നടപ്പിലാക്കുമെന്ന് അറിയിച്ചു. ഭൂപരിഷ്കരണ നിയമത്തിലെ കാലാനുസൃതമായ മാറ്റത്തിന് സർക്കാർ തയ്യാറെടുക്കുന്നു എന്ന് അറിയിച്ചു.
സിനിമയ്ക്ക് വ്യവസായ പദവി നൽകി. ഉമ്മൻചാണ്ടി ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് പത്ത് കോടി രൂപ അനുവദിച്ചു. പ്രകൃതിദുരന്തങ്ങൾ നേരിടാനും ബജറ്റിൽ പണം വകയിരുത്തി. തിരുവനന്തപുരം കോഴിക്കോട് പദ്ധതികൾ നടപ്പിലാക്കാനും തീരുമാനിച്ചു.
ഇതുവരെ നടപ്പിലാക്കിയതിനപ്പുറത്തേക്ക് ഇന്ദിരാ ഗ്യാരണ്ടികൾ ബജറ്റിൽ ഉണ്ടായില്ല. ക്ഷേമ പെൻഷൻ വർധനയും പ്രഖ്യാപിച്ചില്ല. സർക്കാർ ജീവനക്കാർക്കുള്ള വിസ്മയവും ബജറ്റിൽ ഉൾപ്പെട്ടില്ല.
