പകർച്ചവ്യാധി പ്രതിരോധത്തിനായി ഇന്ന് ചേരാനിരുന്ന ഉന്നതാധികാരസമിതി യോഗം മുടങ്ങി. ഡി എച്ച് എസ് കസേരയ്ക്ക് വേണ്ടിയുള്ള തർക്കം തുടർന്നതാണ് യോഗം മുടങ്ങാൻ കാരണം. അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ ഉത്തരവുമായെത്തിയ ഡോ.കെ ജെ റീനയ്ക്ക് ഡി എച്ച് എസ് കസേര ഒഴിഞ്ഞുകൊടുക്കാതെ താത്കാലിക ചുമതv ലയുള്ള ഡോ.വി മീനാക്ഷി ഇരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.
രാവിലെ 10 മണിയോടെ ഡോ.കെ ജെ റീന ആരോഗ്യവകുപ്പ് ആസ്‌ഥാനത്തെത്തി. എന്നാൽ താത്കാലിക ചുമതല ഒഴിഞ്ഞുകൊടുക്കാൻ ഡോ.മീനാക്ഷി തയ്യാറായില്ല. ഇരുവരും മണിക്കൂറുകളോളമാണ് മുഖാമുഖം നോക്കിയിരുന്നത്. സർക്കാർ നിർദേശം അനുസരിച്ചാണ് താൻ ഡി എച്ച് എസ് കസേരയിൽ തുടരുന്നത് എന്നായിരുന്നു മീനാക്ഷിയുടെ നിലപാട്. ഈ നാടകീയ രംഗങ്ങൾ ഒന്നും താൻ അറിഞ്ഞില്ലെന്നായിരുന്നു ആരോഗ്യവകുപ്പ് മന്ത്രി കെ മുരളീധരന്റെ പ്രതികരണം.
ഡി എച്ച് എസ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കങ്ങൾ തുടരുന്നതിനാൽ ഇന്നത്തെ ഹൈപവർ കമ്മിറ്റി യോഗം മുടങ്ങി. 2.30ന് നടക്കേണ്ട യോഗമാണ് മുടങ്ങിയത്.
