സിഎംആർഎൽ-എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ വീണ തൈക്കണ്ടിയിൽ വീണ്ടും ഇ.ഡിയുടെ ചോദ്യമുനയിൽ. കൊച്ചി ഇഡി ഓഫീസിൽ ചോദ്യം ചെയ്യലിന് ഒൻപതരയോടെ വീണ ഹാജരായി. ഈ മാസം 29ന് ഹാജരാകാനാണ് ഇഡി നോട്ടീസ് നൽകിയിരുന്നത്. അന്നെത്താൻ അസൗകര്യമറിയച്ചതിനെ തുടർന്ന് ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി നിർദേശിക്കുകയായിരുന്നു. കേസിൽ രണ്ടാം തവണയാണ് വീണയെ ചോദ്യം ചെയ്യുന്നത്.
എസ്എഫ്ഐഒയുടെ ചില നിർണായക രേഖകൾ ഇന്നലെ ഇഡിക്ക് ലഭിച്ചിരുന്നു. അതിന്റെ പരിശോധനകൾ നടക്കുന്നതിനിടെയാണ് ചോദ്യം ചെയ്യലിന് ഹാജരായിരിക്കുന്നത്. വീണ എസ്എഫ്ഐഒയ്ക്ക് നൽകിയിരിക്കുന്ന മൊഴികളും എസ്എഫ്ഐഒ കണ്ടെത്തിയ വിവരങ്ങളും ഇഡിയുടെ കൈവശമുണ്ട്. ആദ്യ ഘട്ട ചോദ്യംചെയ്യലിൽ സിഎംആർഎല്ലിന് എന്ത് സേവനമാണ് എക്സാലോജിക് നൽകിയതെന്ന് വിശദീകരിക്കാൻ വീണ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. എക്സാലോജിക്കിന്റെ മറ്റ് സാമ്പത്തിക ഇടപാടുകളിലും ഇഡി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവയുടെ അടിസ്ഥാനത്തിലുള്ള ചോദ്യംചെയ്യലാകും ഇന്ന് നടക്കുക.
ഈ മാസം 12ന് ഹാജരാകാനുള്ള ആദ്യ സമൻസിൽ വീണ അവധി അപേക്ഷ സമർപ്പിച്ചിരുന്നു. അഭിഭാഷകൻ മുഖേന രേഖകൾ സമർപ്പിക്കാമെന്ന ആവശ്യം തള്ളിയ ഇഡി രണ്ടാമതും സമൻസ് നൽകി. പിന്നാലെയാണ് 17ാം തീയതി ഹാജരായത്. തുടർന്ന് വീണയുടെ തിരുവനന്തപുരത്തെ ലോക്കർ തുറന്നു പരിശോധിച്ചിരുന്നെങ്കിലും രേഖകൾ ഒന്നും കണ്ടെത്തിയില്ല.
