ഇടുക്കി തൊടുപുഴ സ്മിത മെമ്മോറിയൽ ആശുപത്രിയിൽ നഴ്സ് ജീവനൊടുക്കാൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് കേസെടുത്തു. ചീഫ് നഴ്സിംഗ് ഓഫീസർ ലിസി മോൾ ഫിലിപ്പ്, നഴ്സിംഗ് സൂപ്രണ്ട് നിഷ, നഴ്സ് അൽഫോൺസ എന്നിവർക്കെതിരെയാണ് കേസ്. ആശുപത്രിക്കുള്ളിൽ കടന്ന് പ്രതിഷേധിച്ച ഡിവൈഎഫ്ഐ, യുവമോർച്ച പ്രവർത്തകർക്കെതിരെയും തൊടുപുഴ പൊലീസ് കേസെടുത്തിട്ടുണ്ട്. മൂന്ന് ജീവനക്കാർക്കുമെതിരെ ആത്മഹത്യാപ്രേരണ, ഭീഷണിപ്പെടുത്തൽ, അപകീർത്തിപ്പെടുത്തൽ എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിട്ടുള്ളത്.
യുവജന സംഘടനകളുടെ പ്രതിഷേധത്തെ തുടർന്ന് മൂന്ന് പേരെയും ഇന്നലെ ആശുപത്രി മാനേജ്മെന്റ് സസ്പെൻഡ് ചെയ്തിരുന്നു. വിഷയത്തിന് പിന്നാലെ ആശുപത്രിയിൽ കയറി പ്രതിഷേധിച്ചതിനാണ് യുവജന സംഘടന പ്രവർത്തകർക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. 15 ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയും 11 യുവമോർച്ച പ്രവർത്തകർക്കെതിരെയുമാണ് കേസ്.
ഇന്നലെ പുലർച്ചയോടെയാണ് ആശുപത്രിയിലെ എമർജൻസി വിഭാഗത്തിലെ നഴ്സ് മാനസിക പീഡനത്തെ തുടർന്ന് അമിതമായി ഗുളികകൾ കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. സംഭവത്തിൽ ആശുപത്രിക്കെതിരെ വലിയ പ്രതിഷേധമാണ് ഉയരുന്നത്.
