മൂന്നാറിൽ മലയാളികളായ വിനോദസഞ്ചാരികൾക്ക് നേരെ ആക്രമണം. വർക്കലയിൽ നിന്നും മൂന്നാർ സന്ദർശിക്കാനെത്തിയ സഞ്ചാരികൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. ബസ് തല്ലിപ്പൊളിക്കാനും ശ്രമം നടന്നു. ആക്രമണത്തിന് പിന്നിൽ തമിഴ്നാട്ടുകാരായ പ്രദേശവാസികളാണെന്ന് ആക്രമണത്തിനിരയായവർ പറഞ്ഞു.
മൂന്നാർ ടൗണിൽ നിന്നും 32 കിലോ മീറ്റർ അകലെയുള്ള ടോപ്പ് സ്റ്റേഷനിൽ രണ്ട് ദിവസം മുമ്പാണ് സംഭവമുണ്ടായത്. വഴിയോര കച്ചവടക്കാരായ സ്ത്രീകളും കുട്ടികളും പ്രായമായവരുമടങ്ങിയ സംഘമാണ് വിനോദസഞ്ചാരികളെ ആക്രമിച്ചത്. ബസിൽ നിന്ന് യാത്രക്കാരെ ഇറക്കാൻ ശ്രമിക്കുന്നതിനിടെ, വടികളുമായെത്തിയ സംഘം യാതൊരു പ്രകോപനവുമില്ലാതെ അക്രമം അഴിച്ചുവിടുകയായിരുന്നുവെന്നാണ് പരാതി.
അക്രമത്തിൽ 12 വയസുള്ള കുട്ടിക്കും പരിക്കേറ്റു. മർദനത്തിനു പുറമേ അസഭ്യ വർഷവും ഉണ്ടായി. കൂടാതെ, മുല്ലപ്പെരിയാർ ഡാം പൊട്ടിച്ച് മലയാളികളെ കൊല്ലുമെന്ന തരത്തിലുള്ള ഭീഷണികളും സംഘം ഉയർത്തി. സഞ്ചാരികൾ നേരിടുന്ന ഇത്തരം പ്രശ്നങ്ങളിൽ പൊലീസിനോട് പരാതി പറഞ്ഞാലും കാര്യമായ നടപടി ഉണ്ടാകാറില്ലെന്നാണ് ആക്ഷേപം. അതിർത്തി പ്രദേശമായതിനാൽ തമിഴ്നാട് പൊലീസിൽ പരാതി നൽകാൻ നിർദേശിക്കും. വർക്കല സ്വദേശികളായ വിനോദസഞ്ചാരികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ വലിയ പ്രതിഷേധമാണ് സോഷ്യൽ മീഡിയയിലും ഉയരുന്നത്.
