ഇടുക്കി മൂന്നാറിലെ കണ്ണൻ ദേവൻ ഹിൽസ് പ്ലാന്റേഷൻ കമ്പനിയിലെ തോട്ടം തൊഴിലാളികൾ കുടിയിറക്കൽ ഭീഷണിയിൽ. എസ്റ്റേറ്റ് മാനേജറുടെ നേതൃത്വത്തിൽ ചിലരെ നിർബന്ധിച്ച് കുടിയിറക്കുന്നുവെന്ന് പരാതി. രോഗിയായ തൊഴിലാളി ജോലിക്ക് എത്താതിരുന്നതിന് എസ്റ്റേറ്റ് മാനേജറുടെ നേതൃത്വത്തിൽ ലയം പൊളിച്ച് നീക്കാനും ശ്രമിച്ചു. ബിഗ് ടിവി വാർത്തയ്ക്ക് പിന്നാലെ തൊഴിൽവകുപ്പ് മന്ത്രി ബിന്ദുകൃഷ്ണ വിഷയത്തിൽ ഇടപെട്ടു. ഇത്തരം രീതികൾ അനുവദിക്കാനാകില്ലെന്നും ലേബർ ഓഫീസറോട് അടിയന്തരമായി റിപ്പോർട്ട് ആവശ്യപ്പെട്ട് വേണ്ട നടപടി സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
മൂന്നാർ വാഗുവര എസ്റ്റേറ്റ് ലക്കം ന്യൂ ഡിവിഷനിലെ തൊഴിലാളിയായ കാളിദാസനും ഭാര്യ ഗീതയും താമസിക്കുന്ന ലയത്തിലെത്തിയായിരുന്നു എസ്റ്റേറ്റ് മാനേജരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പരാക്രമം. അപകടത്തിൽ പരിക്കേറ്റ് ഏറെ നാളായി ചികിത്സയിലായിരുന്ന കാളിദാസന് തോട്ടത്തിൽ ജോലിക്ക് പോകാൻ സാധിച്ചിരുന്നില്ല. ഇതോടെയാണ് ഇവരുടെ കിടപ്പാടം പൊളിച്ച് കുടുംബത്തെ പെരുവഴിയിൽ ഇറക്കാൻ കമ്പനി അധികൃതർ ശ്രമിച്ചത്. രോഗികളും കുട്ടികളും പ്രായമായവരുമടങ്ങുന്ന നിരവധി കുടുംബങ്ങളാണ് ഇവിടെ കുടിയിറക്കൽ ഭീഷണി നേരിടുന്നത്. സുപ്രഭാതം വിത്ത് സുജയ പാർവതിയിലൂടെ പ്രശ്നം തൊഴിൽവകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് അടിയന്തരമായി ഇടപെട്ട് നടപടി സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകിയത്.
കുടിയൊഴിപ്പിക്കൽ ഭീഷണി നേരിടുന്ന തൊഴിലാളികളെ സംരക്ഷിക്കാൻ ആവശ്യമായ നടപടി സർക്കാർ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. ഗൗരവമേറിയ സംഭവത്തിൽ തൊഴിലാളി യൂണിയനുകൾ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതിലും തൊഴിലാളികൾക്കിടയിൽ പ്രതിഷേധം ശക്തമാണ്.
