ഇടുക്കിയിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ഒരു മാസത്തിനിടെ ജില്ലയിൽ 318 പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്. അതേസമയം, പേവിഷബാധയ്ക്കുള്ള ആന്റി റാബിസ് വാക്സിനും ഇമ്യൂണോഗ്ലോബുലിനും ജില്ലയിൽ കടുത്ത ക്ഷാമമാണുള്ളത്. സംസ്ഥാനത്ത് എബിസി (Animal Birth Control) സെന്റർ ഇല്ലാത്ത ഏക ജില്ലയും ഇടുക്കിയാണ്.
ദിനംപ്രതി നൂറുകണക്കിന് വിനോദസഞ്ചാരികൾ എത്തുന്ന ഇടുക്കിയിൽ തെരുവുനായ ആക്രമണം വ്യാപകമാകുകയാണ്.
കുമളിയിൽ കഴിഞ്ഞ ദിവസം മാത്രം മൂന്ന് കുട്ടികളടക്കം നാല് പേർക്ക് നായയുടെ കടിയേറ്റു. ചികിത്സയ്ക്കായി കുമളി കുടുംബാരോഗ്യ കേന്ദ്രത്തിലെത്തിച്ചെങ്കിലും ഡോക്ടർ ഉണ്ടായിരുന്നില്ല. കുമളി, പീരുമേട് താലൂക്ക് ആശുപത്രികളിലും പ്രതിരോധ മരുന്ന് ലഭിക്കാത്തതിനാൽ പരിക്കേറ്റവർക്ക് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സ തേടേണ്ടിവന്നു.തെരുവുനായയുടെ കടിയേറ്റ മറ്റൊരു വൈദികനും ജില്ലയിലെ ആശുപത്രികളിൽ മരുന്ന് ലഭിക്കാത്തതിനാൽ കോട്ടയത്തേക്കാണ് ചികിത്സയ്ക്കായി പോയത്.
ജില്ലയിലെ പല പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും ആന്റി റാബിസ് വാക്സിനും റാബിസ് ഇമ്യൂണോഗ്ലോബുലിനും ലഭ്യമല്ലെന്നാണ് പരാതി.പ്രതിരോധ മരുന്നുകളുടെ ക്ഷാമം അടിയന്തരമായി പരിഹരിക്കണമെന്നും, എല്ലാ സർക്കാർ ആശുപത്രികളിലും ആവശ്യമായ വാക്സിനും മരുന്നുകളും ഉറപ്പാക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു. അതേസമയം, ജില്ലയിലെ പ്രധാന സർക്കാർ ആശുപത്രികളിലെ വാക്സിൻ ക്ഷാമത്തെക്കുറിച്ച് ബന്ധപ്പെട്ട അധികൃതർക്ക് വ്യക്തമായ വിവരമില്ലെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
