ഇടുക്കി തോപ്രാംകുടി സർവീസ് സഹകരണ ബാങ്കിനെതിരെ കൂടുതൽ നിക്ഷേപത്തട്ടിപ്പ് പരാതികൾ. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ നിക്ഷേപം സ്വീകരിച്ച ശേഷം മുതലും പലിശയും തിരികെ നൽകാതെ വഞ്ചിച്ചെന്നാണ് നിക്ഷേപകരുടെ ആരോപണം.വൃക്കരോഗിയായ 77-കാരി മറിയാമ്മ മാത്യുവാണ് ഗുരുതര ആരോപണവുമായി രംഗത്തെത്തിയത്. അഞ്ച് വർഷം മുമ്പ് ബാങ്ക് സെക്രട്ടറിയായിരുന്ന സുനിതാ കുമാരിയുടെ നിർദേശപ്രകാരം 31 ലക്ഷം രൂപ ബാങ്കിൽ നിക്ഷേപിച്ചെന്നാണ് മറിയാമ്മയുടെ വെളിപ്പെടുത്തൽ. കൂടുതൽ പലിശ വാഗ്ദാനം ചെയ്തെങ്കിലും പിന്നീട് പണവും പലിശയും ലഭിച്ചില്ലെന്നും പ്രതിഷേധത്തെ തുടർന്ന് 2.10 ലക്ഷം രൂപ മാത്രമാണ് തിരിച്ചുകിട്ടിയതെന്നും അവർ പറയുന്നു. ബാക്കി തുകയ്ക്ക് പകരം സ്ഥലം നൽകാമെന്ന വാഗ്ദാനവും നൽകിയതായി മറിയാമ്മ ആരോപിക്കുന്നു.
ഡയാലിസിസിന് പോലും പണമില്ലാത്ത അവസ്ഥയിലാണിപ്പോൾ താനെന്ന് മറിയാമ്മ പറയുന്നു. ഇതിനിടെ, പണം തിരികെ ലഭിക്കാനായി അവർ നിയമപോരാട്ടവും ആരംഭിച്ചു.തമിഴ്നാട് സ്വദേശികളായ ഒരു ഡോക്ടർ ദമ്പതികളും സമാന പരാതിയുമായി രംഗത്തെത്തി. 2022-ൽ തിരികെ ലഭിക്കേണ്ട 30 ലക്ഷം രൂപയും പലിശയും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് ഇവരുടെ ആരോപണം.ബാങ്കിനെതിരായ പരാതികൾ വർധിക്കുന്നതിനിടെ കൂടുതൽ നിക്ഷേപകരും പരാതിയുമായി മുന്നോട്ട് വരുകയാണ്.
