ഇടുക്കി ജില്ലയിലെ മറയൂർ കരിമുട്ടിൽ അനധികൃത പാറ-മണ്ണ് ഖനനം വ്യാപകമെന്ന് പരാതി. നിയമങ്ങളും അധികൃതരുടെ സ്റ്റോപ്പ് മെമ്മോയും അവഗണിച്ചാണ് ഭൂമാഫിയ ഖനനം തുടരുന്നത്. വനഭൂമിയോട് ചേർന്നുള്ള പ്രധാന റോഡിന് സമീപത്തെ സ്വകാര്യഭൂമിയിലാണ് വ്യാപകമായി പാറയും മണ്ണും നീക്കം ചെയ്യുന്നത്. നിശ്ചിത അളവിൽ മാത്രം ഖനനത്തിന് അനുമതി നൽകിയിരുന്നെങ്കിലും അനുവദിച്ചതിലും ഇരട്ടിയിലധികം പ്രദേശത്ത് ഖനനം നടത്തിയതായി കണ്ടെത്തി. ഇതേ തുടർന്ന് ദേവികുളം തഹസിൽദാർ സ്റ്റോപ്പ് മെമ്മോ നൽകിയെങ്കിലും, അത് അവഗണിച്ചാണ് ഖനനം തുടരുന്നതെന്നാണ് ആരോപണം.
നോട്ടീസ് നൽകിയിട്ടും അനധികൃത ഖനനം തുടരുമ്പോൾ അധികൃതർ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. അതേസമയം, ഈ മാസം 16 വരെ ഖനനത്തിന് അനുമതിയുണ്ടെന്നും, അനുവദിച്ചതിലും കൂടുതൽ ഖനനം നടത്തിയതായി കണ്ടെത്തിയാൽ നിയമപ്രകാരം പിഴ ഈടാക്കുമെന്നും മൈനിംഗ് ആൻഡ് ജിയോളജി വകുപ്പ് വിശദീകരിച്ചു.അധികൃതരുടെ മുന്നറിയിപ്പുകൾ നിലനിൽക്കെയുമുള്ള ഖനന പ്രവർത്തനങ്ങൾ ഭൂമാഫിയയ്ക്ക് ആരുടെ ഒത്താശയെന്ന ചോദ്യവും ഇതോടെ ഉയരുകയാണ്.
