യുഡിഎഫ് സർക്കാരിൻ്റെ കെഎസ്ആർടിസി സൗജന്യ യാത്ര പദ്ധതി പ്രിയദർശിനിക്ക് ഡബിൾ ബെൽ. പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശൻ തിരുവനന്തപുരത്ത് നിർവഹിച്ചു. ഇന്ന് മുതൽ സംസ്ഥാനത്തെ മുഴുവൻ ഓർഡിനറി ബസുകളിലും സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർ വിഭാഗത്തിൽപ്പെട്ടവർക്കും സൗജന്യമായി യാത്ര ചെയ്യാം. പ്രിയദർശിനി പദ്ധതി സ്ത്രീകൾക്കുള്ള ഔദാര്യമല്ല, ആദരവാണെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ വ്യക്തമാക്കി.
യുഡിഎഫ് സർക്കാർ അധികാരത്തിലേറി ഒരു മാസം തികയും മുമ്പേ ഇന്ദിരാ ഗ്യാരണ്ടിയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നായ സൗജന്യ യാത്ര യാഥാർഥ്യമാക്കിയിരിക്കുകയാണ്. ഇന്ന് മുതൽ സംസ്ഥാനത്തെ 3,125 ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര ചെയ്യാം. തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി വി ഡി സതീശൻ പ്രിയദർശിനി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പ്രിയദർശിനി പദ്ധതിക്കായി വർഷം 800 കോടിയാണ് സർക്കാർ ചെലവാക്കുന്നതെന്നും, പദ്ധതി സ്ത്രീകൾക്കായുള്ള യുഡിഎഫിൻ്റെ ആദരവാണെന്നും മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞു.
തുടർന്ന് തിരുവനന്തപുരം നഗരം ചുറ്റി പ്രിയദർശിനിയുടെ എക്സ്ട്രാ ഓർഡിനി യാത്ര. മുഖ്യമന്ത്രിയും ഗതാഗത മന്ത്രി സിപി ജോണും, മന്ത്രി കെ എ തുളസിയും ഉദ്ഘാടന യാത്രയിൽ യാത്രക്കാർക്കൊപ്പം കൂടി.
പദ്ധതി സാക്ഷാത്കരിക്കാനുള്ള കെഎസ്ആർടിസിയുടെ ഇടപെടലും ശ്രദ്ധേയമാണ്. എല്ലാ ഓർഡിനറി ബസുകളിലും പ്രിയദർശിനി സൗജന്യ യാത്രയെന്ന സ്‌റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ട്. പിഎഫ്ടി സംവിധാനം വഴി സീറോ വാല്യൂ ടിക്കറ്റുകളാണ് വിതരണം ചെയ്യുന്നത്. 15 കിലോ വരെ ലെഗേജിനും പണമിടാക്കില്ല. ഇതോടെ സ്‌കൂൾ വിദ്യാർഥിനികൾക്കുള്ള കൺസെഷൻ ടിക്കറ്റും ഇനി ആവശ്യമില്ല.
