ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് സംഘടിപ്പിച്ച സംഘപരിവാർ പരിപാടിയിൽ കേരള സർവകലാശാല ,എംജി സർവ്വകലാശാല,മലയാളം സർവകലാശാല എന്നിവയിലെ വൈസ് ചാൻസലർമാർ പങ്കെടുത്ത സംഭവത്തിൽ കടുത്ത നിലപാടുമായി മുഖ്യമന്ത്രി വിഡി സതീശൻ.കേരള സർവകലാശാല വി.സി ഡോ.മോഹനൻ കുന്നുമ്മൽ, എംജി സർവകലാശാല വി.സി ഡോ.ഡി.മാവൂത് മലയാളം സർവകലാശാല വൈസ് ചാൻസലർ ഡോ സി.ആർ പ്രസാദ് എന്നിവരാണ് ആർഎസ്എസ് ശതാബ്ദിയുടെ ഭാഗമായി നടത്തിയ പ്രഭാഷണസഭയിൽ പങ്കെടുത്തത്.ഗവർണർ രാജേന്ദ്ര അർലേക്കർ നിയോഗിച്ച വിസിമാരാണ് മൂന്നുപേരും.
കേരളീയ പൊതുസമൂഹത്തിന് വൈസ് ചാൻസലർ പദവിയോട് ആദരവുണ്ട്. അത് കളഞ്ഞ് കുളിക്കുന്ന തരത്തിലാണ് തീവ്ര വർഗീയത പറയുന്ന ആർഎസ്എസ് നേതാവിന്റെ പരിപാടിയിൽ ഇവർ പങ്കെടുത്തത്. വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന നടപടി ആരുടെ ഭാഗത്ത് നിന്നുണ്ടായാലും അംഗീകരിക്കില്ല. അത് വച്ചുപൊറുപ്പിക്കുകയുമില്ല. ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്ത മൂന്ന് വി.സിമാരും കേരളത്തോട് മാപ്പ് പറയണമെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.പങ്കെടുത്ത വൈസ് ചാൻസലർമാർ പരസ്യമായി മാപ്പ് പറയണമെന്നും ഫേസ്ബുക്ക് പോസ്റ്റിലുണ്ട്. സർവകലാശാലകളെ കാവിവൽക്കരിക്കാനുള്ള നീക്കം ആർഎസ്എസ് ശക്തമാക്കിയതിന്‍റെ പശ്ചാത്തലത്തിൽ കൂടിയായിരുന്നു പരിപാടിയിലെ വിസിമാരുടെ പങ്കാളിത്തം. വിസിമാരുടെ നീക്കത്തിനെതിരെ ശക്തമായ വിമർശനവുമായി പ്രതിപക്ഷം രംഗത്തെത്തി. ആർഎസ്എസ് പ്രവർത്തകരായാണ് വിസിമാർ പരിപാടിയിൽ പങ്കെടുത്തതെന്നും സർക്കാർ ആർഎസ്എസിന് മുന്നിൽ കീഴടങ്ങി എന്നും പ്രതിപക്ഷ നേതാവ് പ്രതികരിച്ചു.
