പതിറ്റാണ്ടുകളായി നീണ്ടുനിന്ന മലയിടംതുരുത്ത് ഭൂതർക്കത്തിന് പരിഹാരമായി. തർക്കഭൂമിയിൽ തന്നെ അഞ്ച് സെന്റ് വീതം സ്ഥലം നൽകി വീട് നിർമിച്ച് നൽകാൻ ധാരണയായതായി സർക്കാർ അറിയിച്ചു. ഉന്നതിയിലെ കുടുംബങ്ങൾക്ക് നിലവിൽ താമസിക്കുന്ന പ്രദേശത്ത് തന്നെ അഞ്ച് സെന്റ് സ്ഥലവും റോഡ് സൗകര്യവും ഒരുക്കും. സമരത്തിനെതിരെ എടുത്ത കേസുകൾ പിൻവലിക്കുമെന്നും ഒരു വർഷത്തിനുള്ളിൽ വീട് നിർമാണം പൂർത്തിയാക്കുമെന്നും ചർച്ചയ്ക്ക് ശേഷം മന്ത്രി റോജി എം.ജോൺ പറഞ്ഞു. വീടുകളുടെ നിർമാണം പൂർത്തിയാകുന്നതുവരെ കുടുംബങ്ങൾക്ക് നിലവിലെ വീടുകളിൽ തന്നെ തുടരാം. സമരസമിതിയുടെ വിജയമാണിതെന്നും സമരം അവസാനിപ്പിക്കുകയാണെന്നും സമരസമിതി മാധ്യമങ്ങളോട് പ്രതികരിച്ചു.
കുടിയൊഴിപ്പിക്കലിനെതിരായ സമരങ്ങളുമായി ബന്ധപ്പെട്ട കേസുകൾ പിൻവലിക്കാനും ചർച്ചയിൽ ധാരണയായി. ഇരു വിഭാഗങ്ങളും കരാറിൽ ഒപ്പുവയ്ക്കും. കരാർ ജൂൺ 16-ന് അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ സമർപ്പിക്കും.വീടുനിർമാണം പൂർത്തിയാകുന്നതുവരെ നടപടികൾ ഏകോപിപ്പിക്കാൻ മൂവാറ്റുപുഴ ആർഡിഒയെയും ഡിവൈഎസ്പിയെയും ചുമതലപ്പെടുത്തിയിട്ടുണ്ട്. കോടതി ഇടപെടലിന് പുറത്ത് തന്നെ പ്രശ്നം പരിഹരിച്ചതായി സർക്കാർ ഹൈക്കോടതിയെ അറിയിക്കാനിരിക്കുകയാണ്. തർക്കവുമായി ബന്ധപ്പെട്ട് ഇന്നലെ ചർച്ച വിളിച്ചിരുന്നെങ്കിലും നിയമനടപടികൾ സ്വീകരിച്ച കണ്ണോത്ത് കുടുംബം എത്താത്തതിനെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ജൂൺ 16 വരെ കുടിയൊഴിപ്പിക്കൽ നടപടികളിലേക്ക് കടക്കരുതെന്നാണ് ഹൈക്കോടതി നിർദേശം. പ്രശ്നപരിഹാരത്തിന് സാവകാശം വേണമെന്ന സംസ്ഥാന സർക്കാരിന്‍റെ ആവശ്യം പരിഗണിച്ചായിരുന്നു കോടതിയുടെ ഉത്തരവ്. ഇതിന് മുന്നോടിയായി പ്രശ്നം പരിഹരിക്കാനാകുമെന്നായിരുന്നു സർക്കാരിന്‍റെ കണക്കുക്കൂട്ടൽ. ഇതിനാണ് ഇന്നത്തോടെ പരിഹാരമായിരിക്കുന്നത്.
