ശബരിമല സ്വർണക്കൊള്ള കേസിൽ എസ്ഐടി സമർപ്പിക്കുന്ന കുറ്റപത്രത്തിൽ എന്തെങ്കിലും ന്യൂനതയുണ്ടെങ്കിൽ പുതിയ സംഘം കേസ് അന്വേഷിക്കുമെന്ന് ദേവസം മന്ത്രി കെ മുരളീധരൻ. മുൻ ദേവസ്വം പ്രസിഡന്റ് എ പദ്മകുമാറിന്റെ ഭാഗത്ത് നിന്ന് ഇനിയും വെളിപ്പെടുത്തൽ ഉണ്ടാകുമെന്നും കെ മുരളീധരൻ പറഞ്ഞു. നിലവിൽ ശ്രീകോവിലിൽ നിന്ന് പരിശോധനക്കായി ഇളക്കി മാറ്റിയ
ഭാഗങ്ങൾ കുറ്റപത്രം സമർപ്പിച്ച ശേഷം വിളക്കി ചേർക്കുമെന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാറും വ്യക്തമാക്കി.
ശബരിമല സ്വർണക്കൊള്ള കേസിൽ നിലവിൽ നടക്കുന്ന അന്വേഷണത്തിൽ തൃപ്തിയില്ലെന്ന് ദേവസ്വം മന്ത്രി കെ മുരളീധരൻ നേരത്തെ തന്നെ
വ്യക്തമാക്കിയിരുന്നു. കേസിൽ കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നതും അതുമൂലം പ്രതികൾ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതും യു.ഡി.എഫ് മുമ്പ് വിമർശനാത്മകമായ രീതിയിൽ സമീപിച്ചതുമാണ്. അതിനാൽ എസ്ഐടി കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിക്കാൻ പോകുന്ന കുറ്റപത്രത്തിൽ എന്തെങ്കിലും ന്യൂനതകൾ ഉണ്ടെങ്കിൽ, അത് ചൂണ്ടിക്കാണിച്ച് പ്രതികൾക്ക് ആനുകൂല്യം ലഭിച്ചാൽ എസ്ഐടിക്കൊപ്പം യുഡിഎഫ് സർക്കാരിനും അത് തിരിച്ചടിയാകും. ഇത് മുന്നിൽ കണ്ടുള്ള പ്രസ്താവനയാണ് ദേവസ്വം മന്ത്രി കെ മുരളീധരൻ നടത്തിയത്.
കേസിൽ പഴുതടച്ച അന്വേഷണം ലക്ഷ്യമിടുന്ന എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘം ഇന്നലെ സന്നിധാനത്ത് എത്തി സ്വർണപ്പാളികൾ ഇളക്കി പരിശോധന നടത്തിയിരുന്നു. നേരത്തെ അറിയിച്ചത് പോലെ സാംപിളുകൾ ശേഖരിച്ച് ലാബിലേക്ക് അയക്കുന്നതിന് പകരം ഇളക്കിയ പാളികളുടെ തൂക്കമാണ് പരിശോധിച്ചത്. പ്രഭാമണ്ഡലവും കട്ടിളപ്പാളിയുടെ താഴത്തെ ഭാഗവും ഇളക്കിയായിരുന്നു പരിശോധന.
അതേസമയം, എസ് ഐ ടി ശ്രീകോവിലിൽ നിന്ന് പരിശോധനക്കായി മുറിച്ച് മാറ്റിയ പാളികളുടെ അറ്റകുറ്റപ്പണികൾ വൈകാതെ നടത്തുമെന്ന് ദേവസ്വം പ്രസിഡന്റ് കെ ജയകുമാർ പറഞ്ഞു. പരിശോധനക്കായി പാളികൾ മാറ്റിയത് കൊണ്ട് ഉണ്ടായ ദ്വാരം കാണുമ്പോൾ വിഷമമുണ്ട് എന്ന് ദേവസ്വം പ്രസിഡന്‍റ് പറഞ്ഞു. മുഴുവൻ പരിശോധനകളും പൂർത്തിയാക്കി എസ്ഐടി അന്തിമ കുറ്റപത്രം സമർപ്പിച്ച ശേഷമായിരിക്കും പാളികളുടെ അറ്റകുറ്റപ്പണി നടത്തുകയെന്നും
കെ ജയകുമാർ വ്യക്തമാക്കി.
