സിഎംആര്‍എല്‍-എക്‌സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട ഇ ഡി അന്വേഷണത്തിന് സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി. അന്വേഷണം അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും സിംഗിള്‍ ബെഞ്ച് ഉത്തരവ് റദ്ദാക്കണമെന്നുമുള്ള സിഎംആര്‍എല്ലിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. അപ്പീലിൽ വിശദമായ വാദം കേട്ട കോടതി, വിഷയം വെള്ളിയാഴ്ച വിധി പറയാൻ മാറ്റി. അതുവരെ സിഎംആര്‍എല്ലിനെതിരെ മറ്റ് നടപടികൾ പാടില്ലെന്ന് കോടതി നിർദേശം നൽകി.
ജസ്റ്റിസുമായ രാജ വിജയരാഘവന്‍, കെ വി ജയകുമാര്‍ എന്നിവര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വാദം കേട്ടത്. ഇഡിയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങാന്‍ നിര്‍ബന്ധം ചെലുത്തുന്നുവെന്നാണ് സിഎംആര്‍എല്ലിന്റെ ആരോപണം. അന്വേഷണവുമായി സഹകരിച്ചിട്ടില്ല എന്ന് ഇഡിക്ക് പറയാന്‍ കഴിയില്ല. ഇഡിയുടെ സമന്‍സ് കോടതിയില്‍ ചോദ്യം ചെയ്തത് അന്വേഷണത്തോടുള്ള നിസഹകരണം അല്ല. എഫ്‌ഐആര്‍ ഇല്ലാതെയാണ് ഇ ഡി അന്വേഷണം തുടങ്ങിയത്. അധികാര പരിധി മറികടന്നാണ് ഇഡിയുടെ അന്വേഷണമെന്നും സിഎംആര്‍എല്‍ കോടതിയിൽ വാദിച്ചു. എന്നാൽല് ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്ത് കഴിഞ്ഞാല്‍ കേസെടുത്തു എന്നല്ല അര്‍ഥം എന്നായിരുന്നു ഇഡിയുടെ മറുപടി. പ്രാഥമിക അന്വേഷണമാണ് നടക്കുന്നത്. അന്വേഷണം നടത്താന്‍ പിഎംഎല്‍എ നിയമപ്രകാരം ഇഡിക്ക് അധികാരമുണ്ടെന്നും ഇ ഡി കോടതിയിൽ വിശദീകരിച്ചു.
നിരപരാധിത്വം തെളിയിക്കാൻ രേഖകൾ ഹാജരാക്കിക്കൂടെ എന്ന് കോടതിയും സിഎംആർഎല്ലിനോട് ചോദിച്ചു. എന്നാൽ ഈ അന്വേഷണത്തിന് തന്നെ ഇഡിക്ക് അധികാരമില്ല എന്ന നിലപാടിൽ സിഎംആര്‍എൽ ഉറച്ചുനിന്നു. വിശദവാദം കേട്ട കോടതി അപ്പീലിൽ വെള്ളിയാഴ്ച വിധി പറയാൻ മാറ്റി. അതുവരെ സിഎംആർഎല്ലിനെതിരെ മറ്റ് നടപടികൾ പാടില്ലെന്ന് നിർദേശിക്കുകയും ചെയ്തു.
