തമിഴ്നാട് വിരുദുനഗറിലെ പടക്കശാലയിലുണ്ടായ വൻ സ്ഫോടനത്തിൽ 21 മരണം. കുട്ടികൾ ഉൾപ്പെടെ മരിച്ചവരിൽ ഉൾപ്പെടുന്നു. 50 ഓളം പേർ സ്ഥലത്തുണ്ടായിരുന്നു എന്നാണ് വിവരം. 6 പേർ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അതുകൊണ്ട് തന്നെ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ട്.
വിരുദുനഗറിനടുത്തുള്ള കട്ടനാർപട്ടിയിൽ പ്രവർത്തിക്കുന്ന വനജ പടക്ക നിർമാണ ശാലയിലാണ് അപകടമുണ്ടായത്. സ്ഫോടനശബ്ദം കിലോമീറ്ററുകൾ അകലെ കേട്ടുവെന്നാണ് റിപ്പോർട്ട്. സ്ഫോടനത്തിൽ നാല് മുറികൾ പൂർണമായും തകർന്നു. തമിഴ്നാട്ടിലെ പടക്കം നിർമ്മാണ കേന്ദ്രങ്ങളിൽ പ്രധാന ജില്ലയാണ് വിരുദുനഗർ.
അപകടം കഠിനമായ മനോവേദനയുണ്ടാക്കുന്നു എന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് അനുശോചനമറിയിക്കുന്നു. റവന്യു – ധന മന്ത്രിമാർ ഉടൻ സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ബാധിക്കപ്പെട്ട കുടുംബങ്ങളെ ആശ്വസിപ്പിക്കുകയും വേണമെന്നും സ്റ്റാലിൻ എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.
