സംസ്ഥാനത്തെ പത്താം ക്ലാസ്, ഹയർസെക്കൻഡറി പരീക്ഷാ ഫല പ്രഖ്യാപന തീയതികളിൽ മാറ്റം. എസ്എസ്എൽസി പരീക്ഷ ഫലം മെയ് മൂന്നാം വാരവും പ്ലസ് ടു പരീക്ഷാ ഫലം മെയ് 25നും പ്രസിദ്ധീകരിക്കും. അധ്യാപകരുടെ തിരഞ്ഞെടുപ്പ് ഡ്യൂട്ടി പരിഗണിച്ചാണ് തീയതിയിൽ മാറ്റം.
മെയ് 8 -നായിരുന്നു നേരത്തെ എസ്എസ്എൽസി ഫലപ്രഖ്യാപനം വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത്. മെയ് മൂന്നാം വാരം ഫലപ്രഖ്യാപനം നടത്തും. ആകെ 4,17,497 വിദ്യാർത്ഥികൾ ഈ വർഷം പരീക്ഷ എഴുതി. ഇന്ന് തുടങ്ങിയ മൂല്യനിർണ്ണയം മെയ് 2 ന് അവസാനിക്കും. സംസ്ഥാനത്ത് 72 കേന്ദ്രങ്ങളിലായാണ് മൂല്യനിർണയം നടത്തുക. പന്ത്രണ്ടായിരം അധ്യാപകരും ജീവനക്കാരും മൂല്യനിർണയത്തിന്റെ ഭാഗമാകും.
ഹയർസെക്കൻഡറി പരീക്ഷകളാകട്ടെ നേരത്തെ തീരുമാനിച്ച തീയതിയിൽ നിന്നും മൂന്നുദിവസം വൈകിയാണ് ഫലം പ്രഖ്യാപനം നടത്തുക. മെയ് 25 നാണ് പ്ലസ്ടൂ ഫലപ്രഖ്യാപനം.
അതേസമയം ജൂൺ 1 ന് തിങ്കളാഴ്ച സ്കൂളുകളിൽ പ്രവേശനോത്സവം നടക്കും.
ഒന്നാം ക്ലാസ്സ് അഡ്മിഷൻ മെയ് 22 മുതലാണ്. ഒന്നാം ക്ലാസ്സിലെ പ്രവേശനത്തിന് എഴുത്തു പരീക്ഷ ഉണ്ടായിരിക്കില്ല. സ്കൂൾ തുറക്കുന്നതിനുള്ള തയ്യാറെടുപ്പ് മെയ് 30 നകം പൂർത്തികരിക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് മുന്നറിയിപ്പു നൽകി.
