സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗം സി.എസ്. സുജാതയ്ക്കെതിരെ അധിക്ഷേപ പരാമർശവുമായി ജി. സുധാകരൻ. തെരഞ്ഞെടുപ്പ് പ്രചരണത്തിന് സുജാത നായന്മാരുടെ വീടുകളിൽ പോകുന്നുവെന്നും, നായരാണെന്ന് മനസ്സിലാക്കാൻ മുല്ലപ്പൂവും തുളസിപ്പൂവും ധരിച്ചാണ് പോകുന്നതെന്നും സുധാകരൻ പറഞ്ഞു. ഇവിടെ നായരുടെ വോട്ട് ഒന്നും കിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സുധാകരന്റെ പരാമർശം ‘തോന്നിയവാസം’ എന്നായിരുന്നു സി.എസ്. സുജാതയുടെ മറുപടി. സുധാകരൻ മാപ്പുപറയണമെന്നും അവർ ആവശ്യപ്പെട്ടു.
ഇതിനിടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി ആർ. നാസർ രംഗത്തെത്തി. ഒരു സ്ത്രീയെക്കുറിച്ച് എന്തും പറയാവുന്ന മാനസിക നിലയിലേക്കാണ് സുധാകരൻ എത്തിയതെന്ന് അദ്ദേഹം വിമർശിച്ചു. “സുധാകരന്റെ കിളി പോയി. സുജാത നായരാണെന്ന് ഈ നാട്ടിൽ ആർക്കെങ്കിലും അറിയാമോ? അവരെ കമ്മ്യൂണിസ്റ്റായാണ് കണക്കാക്കുന്നത്,” എന്നും നാസർ പറഞ്ഞു.
അതിനിടെ സുധാകരന്റെ അധിക്ഷേപങ്ങൾക്ക് ജനം മറുപടി നൽകുമെന്നും, അതേ ഭാഷയിൽ മറുപടി പറയാൻ അറിയാമെന്നും അമ്പലപ്പുഴയിലെ എൽഡിഎഫ് സ്ഥാനാർത്ഥി എച്ച്. സലാം പ്രതികരിച്ചു. രാഷ്ട്രീയ വിമർശനങ്ങൾക്ക് പകരം വ്യക്തി അധിക്ഷേപമാണ് സുധാകരൻ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
