വയനാട് ടൗൺഷിപ്പ് വീടുകളിലെ വിള്ളൽ വിവാദത്തിൽ സർക്കാർ–പ്രതിപക്ഷം നേർക്കുനേർ. ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാരത്തെ ചൊല്ലിയുള്ള വിവാദത്തില് സർക്കാർ–പ്രതിപക്ഷ ഏറ്റുമുട്ടൽ മുറുകുകയാണ്. മന്ത്രി കെ രാജൻ്റെ പരിശോധനയെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ ‘നാടകം’ എന്ന് പരിഹസിച്ചു. ‘രാഹുൽ ഗാന്ധി തറക്കല്ലിട്ട വീടുകൾ എവിടെ എന്നും വിള്ളൽ പരിശോധിക്കാൻ പോകാൻ കോൺഗ്രസിന് നാണമില്ലേ’ എന്ന് വി ശിവൻ കുട്ടിയും ചോദിച്ചു.
വയനാട്ടിലെ ടൗൺഷിപ്പിൽ നൗഫൽ എന്ന വ്യക്തിക്ക് ലഭിച്ച വീടിന് വിള്ളൽ രൂപപ്പെട്ടതാണ് വിവാദങ്ങൾക്ക് വഴിവച്ചത്. ഏത് പ്രതികൂല കാലവസ്ഥയേയും അതിജീവിക്കാൻ കഴിയുന്ന തരത്തിലുള്ള വീടുകളാണ് നൽകുന്നതെന്ന് അവകാശപ്പെട്ട സർക്കാരിനേറ്റ തിരിച്ചടികൂടിയാണ് ഈ പരാതി. വിള്ളലുണ്ടെന്ന് വാർത്തവന്നതോടെ റവന്യുമന്ത്രി കെ രാജൻ വീട്ടിലെത്തി പരിശോധന നടത്തി. എന്നാൽ മന്ത്രിയുടെ പരിശോധനയെ നാടകമെന്ന് പ്രതിപക്ഷനേതാവ് പരിഹസിച്ചു. വിള്ളൽ പരിശോധിക്കേണ്ടത് എഞ്ചിനീയർമാരാണ്. തെരഞ്ഞെടുപ്പിന് മുൻപ് നടത്തിയ ഉദ്ഘാടനം കാപട്യമാണെന്നും സതീശൻ പറഞ്ഞു.
ഇതിനിടെ സർക്കാർ നിലപാട് പറഞ്ഞുകൊണ്ട് മന്ത്രി വി ശിവൻകുട്ടിയും രംഗത്തെത്തി. ദുരന്തബാധിതർക്കായി വാസയോഗ്യമല്ലാത്ത ഒരു വീടും നൽകില്ലെന്നും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ കരാർ പ്രകാരം നടപടിയുണ്ടാകുമെന്നും ശിവൻകുട്ടി പറഞ്ഞു. വീടുകൾ ഇപ്പോഴും കൈമാറിയിട്ടില്ല. പട്ടയം മാത്രമാണ് നൽകിയത്. വിടുകളുടെ അറ്റകുറ്റപ്പണികൾ അഞ്ചുവർഷത്തേക്ക് ഊരാളുങ്കൽ സൊസൈറ്റിയുടെ ഉത്തരവാദിത്വമാണ്. വിള്ളൽ പരിശോധിക്കാൻ പോകാൻ കോൺഗ്രസിന് നാണിമില്ലേ. രാഹുൽ ഗാന്ധി തറക്കല്ലിട്ട വീടുകൾ എവിടെയാണെന്നും ശിവൻകുട്ടി ചോദിച്ചു.
ആദ്യഘട്ടത്തിലെ 178 വീടുകളിൽ മേയ് ആദ്യവാരം താമസിക്കാൻ സാധിക്കും. ഒക്ടോബറിനകം 410 വീടുകളുടെ നിർമാണം പൂർത്തിയാക്കാൻ കഴിയുമെന്നാണ് സർക്കാർ പറയുന്നത്.
