താൽക്കാലിക വെടിനിർത്തലിനു പകരമായി ഹോർമൂസ് കടലിടുക്ക് തുറന്നു നൽകില്ലെന്ന് ഇറാൻ. പാകിസ്താൻ കൈമാറിയ വെടിനിർത്തൽ നിർദേശം നടപ്പിലാകുന്നതിൽ ആശയക്കുഴപ്പം. 45 ദിവസത്തെ വെടിനിർത്തലിനുള്ള നിർദേശത്തിൽ ഡൊണാൾഡ് ട്രംപും ഒപ്പുവച്ചില്ല.
അമേരിക്ക ഇറാനു നൽകിയ അന്ത്യശാസനം അവസാന മണിക്കൂറുകളിലേക്കു പ്രവേശിക്കുമ്പോൾ ഇനിയെന്ത് എന്ന കാര്യത്തിൽ ആശയക്കുഴപ്പം തുടരുകയാണ്. കിഴക്കൻ സമയം ചൊവ്വാഴ്ച രാത്രി എട്ട് മണിയാണ് ഏറ്റവും ഒടുവിൽ ട്രംപ് നൽകിയിരിക്കുന്ന സമയപരിധി. ഇന്ത്യൻ സമയം ബുധനാഴ്ച പുലർച്ചെ അഞ്ച് മണിക്കാണ് ഈ സമയപരിധി അവസാനിക്കുന്നത്. ആദ്യം 48 മണിക്കൂറും പിന്നീട് അഞ്ച് ദിവസവും ശേഷം 10 ദിവസവുമായിരുന്നു അമേരിക്ക നൽകിയ അന്ത്യശാസനം. 10 ദിവസത്തെ സമയപരിധി ഞായറാഴ്ച രാത്രി പൂർത്തിയായപ്പോഴാണ് അവസാനത്തെ 48 മണിക്കൂറിലേക്കു കടന്നിരിക്കുന്നത്. ഇതിനുള്ളിൽ ഹോർമൂസ് തുറന്നില്ലെങ്കിൽ ഇറാന്റെ വൈദ്യുതി നിലയങ്ങളും എണ്ണപ്പാടങ്ങളും ആക്രമിക്കും എന്നാണ് അമേരിക്കയുടെ മുന്നറിയിപ്പ്.
അതിനിടെ തെക്കുപടിഞ്ഞാറൻ ടെഹ്റാനിലെ ജനവാസ കേന്ദ്രത്തിലേക്ക് അമേരിക്കയും ഇസ്രായേലും നടത്തിയ ആക്രമണത്തിൽ 13 പേർ കൊല്ലപ്പെട്ടു. ഇന്ന് മാത്രം ടെഹ്റാനിൽ 34 പേരാണ് കൊല്ലപ്പെട്ടത്. അതിൽ ആറുപേർ കുട്ടികളാണ്. ഇസ്രായേലിലെ ഹൈഫയിലെ ഫ്ലാറ്റിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ നാല് പേർക്ക് പരുക്കേറ്റു.
അതിനിടെ ഗൾഫ് രാജ്യങ്ങളിലേക്കുള്ള ആക്രമണം ഇറാൻ ഇന്നും ആവർത്തിച്ചു. കുവൈത്തിലെ വൈദ്യുതി നിലയത്തിനും ജലശുദ്ധീകരണ ശാലയ്ക്കും റിഫൈനറിക്കും നേരെ ഡ്രോൺ ആക്രമണം ഉണ്ടായി. സമീപ ദിവസങ്ങളിൽ ഏറ്റവും കൂടുതൽ ആക്രമണം ഉണ്ടായത് കുവൈത്തിനാണ്. ബഹ്റൈനിലെ എണ്ണ സംഭരണിയും ഇറാൻ ആക്രമിച്ചു. യുഎഇ ലക്ഷ്യമിട്ട് ഇന്നും ഡ്രോണുകളും മിസൈലുകളും എത്തി.
