ചെന്നൈ സൂപ്പർ കിംഗ്സിന് കനത്ത തിരിച്ചടിയായി ആയുഷ് മാത്രെയുടെ പരിക്ക്. സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ കഴിഞ്ഞ മത്സരത്തിൽ പരിക്കേറ്റ് കളം വിട്ട താരം ഈ സീസണിൽ ഇനി കളിച്ചേക്കില്ലെന്നാണ് സൂചന. തുടഞരമ്പിനേറ്റ പരിക്ക് സാരമുള്ളതാണെന്നും ടീമിന് വലിയ നഷ്ടമാവുമെന്നും പരിശീലകൻ സ്റ്റീഫൻ ഫ്ലെമിങ് തന്നെ മത്സരശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ പ്രതികരിച്ചിരുന്നു.
സൺറൈസേഴ്സിനെതിരെ 13 പന്തിൽ 30 റൺസ് നേടി തകർത്തുകളിച്ചുകൊണ്ടിരിക്കെയാണ് മാത്രെ പരിക്കേറ്റ് പുറത്തുപോകുന്നത്. ഒരു ഡബിൾ ഓടിയതിന് ശേഷം താരം പരിക്കേറ്റ് വീഴുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ സംഘം എത്തുകയും പരിശോധനകൾക്ക് ശേഷം താരം ബാറ്റിംഗ് പുനരാരംഭിക്കുകയും ചെയ്തു. എന്നാൽ, പൂർണ ഫിറ്റല്ലാതെ ബാറ്റ് ചെയ്ത താരം വൈകാതെ പുറത്തായി. രണ്ട് പേരുടെ സഹായത്തോടെയാണ് താരം ഡ്രസിങ് റൂമിലേക്ക് തിരികെനടന്നത്.
മത്സരത്തിൽ 10 റൺസിനാണ് ചെന്നൈ പരാജയപ്പെട്ടത്. 195 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ചെന്നൈയ്ക്ക് 184 റൺസ് മാത്രമേ നേടാനായുള്ളൂ. 34 റൺസ് നേടിയ മാത്യു ഷോർട്ട് ആണ് ചെന്നൈയുടെ ടോപ്പ് സ്കോറർ. ആറ് കളിയിൽ നാലും തോറ്റ ചെന്നൈയ്ക്ക് മാത്രെയുടെ പരിക്ക് കനത്ത തിരിച്ചടിയാണ്.
