യുദ്ധം പുനരാരംഭിക്കേണ്ടി വരുമെന്ന മുന്നറിയിപ്പുമായി അമേരിക്കൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ഇറാനെ കരാറിൽ ഒപ്പിടാൻ നിർബന്ധിക്കുന്നതിനായി സ്വീകരിക്കേണ്ട സൈനിക നടപടികളെക്കുറിച്ച് സൈന്യവുമായി പ്രസിഡന്‍റ് ചർച്ച ചെയ്തു. അമേരിക്കയ്ക്കു മുന്നിലുള്ള യുദ്ധ സാധ്യതകൾ പെന്‍റഗണിലെ സൈനിക ഉദ്യോഗസ്ഥരുമായാണ് ചർച്ച ചെയ്തത്. ആക്രമണം ഏത് സമയത്തും ഉണ്ടാകാം എന്ന സൂചനയിൽ ടെഹ്റാനിൽ വ്യോമാക്രമണ പ്രതിരോധ സംവിധാനങ്ങൾ വീണ്ടും പ്രവർത്തനസജ്ജമാക്കിയിട്ടുണ്ട്.
ഇറാനുമായുള്ള സമാധാന ചർച്ചകൾ എങ്ങുമെത്താത്ത സാഹചര്യത്തിലാണ് ട്രംപിന്‍റെ നീക്കം. എന്നാൽ ഇറാൻ ചർച്ചയിൽ എന്താണ് നടക്കുന്നതെന്ന് തനിക്കും മറ്റ് ഏതാനും പേർക്കും മാത്രമേ അറിയൂ എന്നും ട്രംപ് കൂട്ടിച്ചേർത്തു. മധ്യസ്ഥർ വഴി ചർച്ചകൾ തുടരുന്നുണ്ട് എന്ന സൂചനയാണ് പ്രസിഡന്‍റ് നൽകിയത്. തുറമുഖങ്ങളിലെ ഉപരോധം എല്ലാ പരിധിയും ലംഘിക്കുന്നതാണെന്നാണ് ഇറാൻ പ്രസിഡന്‍റ് മസൂദ് പെസഷ്കിയാന്‍റെ നിലപാട്. ഉപരോധം കൊണ്ട് ഇറാന്‍റെ ഒരു എണ്ണക്കിണറും പൊട്ടിത്തെറിക്കില്ലെന്ന് സ്പീക്കർ മുഹമ്മദ് ബാഗെർ ഖാലിബാഫ് പരിഹസിച്ചു. പകരം ആഗോള എണ്ണവില ഉയർന്ന് ലോകമെങ്ങും സമ്മർദത്തിലാവുകയേയുള്ളു.
ഇറാനിൽ ഉത്പാദനം തുടരുകയാണെന്നും ഇനിയും ഏറെ സംഭരിക്കാൻ കഴിയുമെന്നും സ്പീക്കർ അവകാശപ്പെട്ടു. ഉപരോധം തുടങ്ങിയ ശേഷം ഇറാനിൽ നിന്ന് പുറപ്പെട്ട 43 എണ്ണ ടാങ്കറുകളാണ് അമേരിക്കൻ സൈന്യം തടുത്തിട്ടത്. 20 ദിവസത്തേക്ക് കൂടി ഇറാന് സംഭരണം സാധ്യമായേക്കുമെന്നാണ് വിദഗ്ധർ വിലയിരുത്തുന്നത്. അതിനുശേഷം ഉത്പാദനം തുടരാനാകാത്ത സ്ഥിതി വന്നേക്കാം. ഹോർമുസിൽ ഇറാനെ നേരിടാൻ ഒപ്പം കൂടാത്തതിന് ഇറ്റലിയേയും സ്പെയിനേയും ട്രംപ് കടന്നാക്രമിച്ചു. രണ്ട് രാജ്യങ്ങളിലുമുള്ള അമേരിക്കൻ സൈനികരെ പിൻവലിക്കും എന്നാണ് ഭീഷണി. കഴിഞ്ഞ ദിവസം ജർമനിയിലെ അമേരിക്കൻ സൈനികരെ പിൻവലിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.
ഹോർമുസിൽ ഇറാൻ തുടരുന്ന ഉപരോധം മൂലം ആഗോള ചരക്കുനീക്കത്തിന്‍റെ നല്ലൊരു പങ്ക് തടസപ്പെട്ടു. ഇത് വിലവർധനയ്ക്കും ക്ഷാമത്തിനും കാരണമാകുന്നുവെന്നാണ് റിപ്പോർട്ട്. ഭക്ഷ്യക്ഷാമത്തെ കരുതിയിരിക്കണമെന്ന് ഐക്യരാഷ്ട്ര സംഘടന നേരത്തെ മുന്നറിയിപ്പ് നൽകിയിരുന്നു. വെടിനിർത്തലിനിടയിലും തെക്കൻ ലബനനിൽ ഇസ്രയേൽ ആക്രമണം തുടരുകയാണ്. ഒറ്റദിവസം 30 പേർ കൊല്ലപ്പെട്ടു എന്നാണ് ലബനന്റെ നാഷനൽ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്യുന്നത്.
