ഓണക്കാല വിപണിയിടപെടൽ ശക്തമാക്കാൻ സപ്ലൈക്കോയ്ക്ക് 253 കോടി രൂപയുടെ അടിയന്തര സാമ്പത്തിക സഹായം അനുവദിച്ച് സർക്കാർ. ഓണവിപണി നടത്തിപ്പിന് 200 കോടിയും എ.എ.വൈ (മഞ്ഞ കാർഡ്) വിഭാഗത്തിനുള്ള ഓണക്കിറ്റിനായി 53 കോടിയുമാണ് അനുവദിച്ചത്.
ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബിന്റെ അഭ്യർഥനയെ തുടർന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്റെ ഇടപെടലിലൂടെയാണ് തുക അനുവദിച്ചതെന്ന് സർക്കാർ അറിയിച്ചു. വിലക്കയറ്റം നിയന്ത്രിക്കാനും സർക്കാർ വിപണിയിടപെടൽ കൂടുതൽ കാര്യക്ഷമമാക്കാനുമായി മാർക്കറ്റ് ഇന്റർവെൻഷൻ സ്കീമിൽ നിന്ന് ഫണ്ട് അനുവദിക്കണമെന്നായിരുന്നു മന്ത്രിയുടെ ആവശ്യം.
പുതുക്കിയ ബജറ്റിൽ സപ്ലൈക്കോയ്ക്കായി 315 കോടി രൂപ വകയിരുത്തിയിരുന്നു. ഇതിൽ 20 കോടി രൂപ നേരത്തേ അനുവദിച്ചിരുന്നു. ഇപ്പോൾ അനുവദിച്ച 253 കോടി രൂപ ചെലവഴിച്ച ശേഷവും കൂടുതൽ തുക ആവശ്യമെങ്കിൽ സർക്കാരിനെ വീണ്ടും സമീപിക്കാമെന്നും അറിയിച്ചിട്ടുണ്ട്.
മുൻ സർക്കാരുകളൊന്നും ഒറ്റത്തവണയായി ഇത്രയും വലിയ തുക സപ്ലൈക്കോയ്ക്ക് അനുവദിച്ചിട്ടില്ലെന്നും, ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പാക്കുകയും വിലക്കയറ്റം നിയന്ത്രിക്കുകയും ചെയ്യുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യമെന്നും ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി വ്യക്തമാക്കി.
