നടി അൻസിബ ഹസന്റെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിൽ നടൻ ടിനി ടോം നൽകിയ മുൻകൂർ ജാമ്യാപേക്ഷ എറണാകുളം സെഷൻസ് കോടതി ഇന്ന് പരിഗണിക്കും.ഹർജിയിൽ പ്രോസിക്യൂഷന്റെ നിലപാട് ഇന്ന് കോടതി അറിയിക്കും. നേരത്തെ നിലപാട് അറിയിക്കാൻ പ്രോസിക്യൂഷൻ കൂടുതൽ സമയം തേടിയിരുന്നു.അൻസിബയുടെ പരാതിയിൽ ആദ്യം കേസെടുക്കാൻ കഴിയില്ലെന്നായിരുന്നു പോലീസിന്റെ നിലപാട്. ഇതിനെ തുടർന്ന് അൻസിബ കോടതിയെ സമീപിച്ചു. കോടതി നിർദേശത്തെ തുടർന്നാണ് കടവന്ത്ര പൊലീസ് ടിനി ടോമിനെതിരെ കേസ് രജിസ്റ്റർ ചെയ്തത്.ആറോളം വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിട്ടുള്ളത്. മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി സ്വീകരിക്കുന്ന തീരുമാനം കേസിന്റെ തുടർനടപടികളിൽ നിർണായകമാകും.
അതേസമയം, അമ്മ അഡ്‌ഹോക് കമ്മിറ്റിക്കെതിരായ ശ്വേത മേനോൻ്റെ ഹർജി എറണാകുളം മുൻസിഫ് കോടതി ഇന്ന് വീണ്ടും പരിഗണിക്കും. കേസിൽ എതിർകക്ഷിയും അഡ്‌ഹോക് കമ്മിറ്റി കൺവീനറുമായിരുന്ന രമേശ് പിഷാരടി ഇന്ന് കോടതിയിൽ മറുപടി നൽകും. ഹർജിയിൽ കക്ഷി ചേരാൻ നടി അൻസിബ നൽകിയ അപേക്ഷയും കോടതി പരിഗണിക്കും. അഡ്ഹോക് കമ്മിറ്റിയുടെ പ്രവർത്തനം നേരത്തെ കോടതി വിലക്കിയിരുന്നു. കമ്മിറ്റിയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്നായിരുന്നു ശ്വേതയുടെ ഹർജി. ബൈലോ പ്രകാരം അഡ്ഹോക് കമ്മിറ്റി എന്ന സംവിധാനമില്ല എന്നും ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു
