മോഷ്ടിച്ച ബൈക്കുകളിൽ സഞ്ചരിച്ച് പെട്രോൾ പമ്പുകളിലും സൂപ്പർമാർക്കറ്റുകളിലും ആളൊഴിഞ്ഞ വീടുകളിലും വ്യാപകമായി കവർച്ച നടത്തിയ അഞ്ചംഗ സംഘത്തെ മുളന്തുരുത്തി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടയം, എറണാകുളം ജില്ലകളിലായി നടന്ന മോഷണക്കേസുകളിലെ പ്രതികളാണ് പിടിയിലായത്. വിവിധ പോലീസ് സ്റ്റേഷനുകളിലായി 25-ലധികം കേസുകളിൽ പ്രതികളാണിവരെന്ന് പൊലീസ് അറിയിച്ചു.പെട്രോൾ റിയാദ്, പൂട്ട് ബൈജു, തൻസീർ എന്നിവരാണ് സംഘത്തിലെ പ്രധാന പ്രതികൾ. ഇവരിൽ നിന്ന് മോഷണമുതൽ വാങ്ങിയ നിസാർ, മിഥുൻ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.
മുളന്തുരുത്തി പള്ളിത്താഴം ജംഗ്ഷനിലെ ആളൊഴിഞ്ഞ വീട്, നീർപ്പാറയിലെ എച്ച്പി പെട്രോൾ പമ്പ്, മുളന്തുരുത്തിയിലെ സൂപ്പർമാർക്കറ്റ് എന്നിവിടങ്ങളിലടക്കം ഒരാഴ്ചയ്ക്കിടെ നടന്ന മോഷണങ്ങൾ ഒരേ സംഘമാണ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. മഴക്കോട്ടും ഹെൽമറ്റും ഗ്ലൗസും ധരിച്ചെത്തിയ പ്രതികൾ സിസിടിവിയിൽ പതിഞ്ഞെങ്കിലും തിരിച്ചറിയാൻ കഴിയാത്ത തരത്തിലായിരുന്നു കവർച്ച.
കവർച്ചയ്ക്കുപയോഗിച്ച ബൈക്കാണ് അന്വേഷണത്തിൽ നിർണായക തെളിവായത്. ബൈക്കിന്റെ രജിസ്ട്രേഷൻ നമ്പർ പിന്തുടർന്ന പൊലീസ് അത് മെട്രോ സ്റ്റേഷൻ പരിസരത്ത് നിന്ന് മോഷ്ടിച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് ബൈക്ക് സഞ്ചരിച്ച വഴികളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണം മുന്നോട്ടുപോയത്. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാതിരുന്നതും അന്വേഷണത്തിന് വെല്ലുവിളിയായി.മോഷണമുതൽ വാങ്ങിയവരെ കണ്ടെത്തിയതോടെയാണ് കവർച്ചാ സംഘം പോലീസിന്റെ വലയിലായത്.
പെട്രോൾ പമ്പുകൾ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നതിൽ വിദഗ്ധനാണ് ‘പെട്രോൾ റിയാദ്’. കടകളുടെ പൂട്ട് തകർക്കുന്നതിൽ പ്രാവീണ്യമുള്ളയാളാണ് ‘പൂട്ട് ബൈജു’. ആളൊഴിഞ്ഞ വീടുകൾ ലക്ഷ്യമിട്ട് മോഷണം നടത്തുന്നതാണ് തൻസീറിന്റെ രീതി. ഇവർ ഒന്നിച്ചാണ് എറണാകുളം, കോട്ടയം ജില്ലകളിൽ തുടർച്ചയായ കവർച്ചകൾ നടത്തിയതെന്ന് പോലീസ് പറയുന്നു.
തലയോലപ്പറമ്പിലെ സപ്ലൈക്കോ ഔട്ട്‌ലെറ്റിലെ കവർച്ചയും ഇതേ സംഘമാണ് നടത്തിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തി. അരയൻകാവ്, തൃപ്പൂണിത്തുറ, നോർത്ത് പറവൂർ, ആലുവ, കൊടുങ്ങല്ലൂർ തുടങ്ങി വിവിധ പ്രദേശങ്ങളിലെ 200-ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളിലേക്ക് പാേലീസ് എത്തിയത്.മുളന്തുരുത്തി പോലീസ് നാല് പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തിയത്. പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
