സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇനി എല്ലാ മാസവും രണ്ടാം ശനിയാഴ്ച ‘ശുചിത്വ ദിനം’ ആചരിക്കാൻ ക്രമസമാധാന ചുമതലയുള്ള എഡിജിപി പി. വിജയൻ ഉത്തരവിറക്കി. സ്റ്റേഷനുകളുടെയും ഓഫീസ് പരിസരങ്ങളുടെയും ശുചിത്വം, പൊതുജന സേവനം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള സമഗ്ര നിർദേശങ്ങളാണ് ജില്ലാ പോലീസ് മേധാവിമാർക്ക് കൈമാറിയത്.
ഈ മാസം 11 മുതൽ എല്ലാ പോലീസ് സ്റ്റേഷനുകളിലും സമഗ്ര ശുചിത്വ പ്രവർത്തനങ്ങൾ ഉറപ്പാക്കണം. സ്റ്റേഷൻ പരിസരത്ത് വാഹനങ്ങൾ ക്രമമായി പാർക്ക് ചെയ്യണം. കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ടതും അവകാശികളില്ലാത്തതുമായ വാഹനങ്ങൾ പോലീസ് സ്റ്റാൻഡിംഗ് ഓർഡറും നിയമനടപടികളും പാലിച്ച് നീക്കം ചെയ്യണം. സ്റ്റേഷനിൽ സൂക്ഷിക്കുന്ന ലഹരിമരുന്നുകളും ലഹരിവസ്തുക്കളും നിയമനടപടികൾ പൂർത്തിയാക്കി ഉടൻ നശിപ്പിക്കുകയോ ഒഴിവാക്കുകയോ ചെയ്യണമെന്നും നിർദേശമുണ്ട്.
ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കണമെന്നും തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറികൾ കൃത്യമായ രേഖകളോടെയും സുരക്ഷാ മാനദണ്ഡങ്ങളോടെയും പരിപാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.പോലീസ് സ്റ്റേഷനിൽ സന്ദർശകർക്കായി ഒരുക്കിയിരിക്കുന്ന കസേരകൾ സന്ദർശകർക്ക് മാത്രമായി ഉപയോഗിക്കണം. ശിശുസൗഹൃദ സ്റ്റേഷനുകളിലെ സൗകര്യങ്ങൾ കുട്ടികളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾക്കായി മാത്രം വിനിയോഗിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്.
പൊതുമേഖലാ സ്ഥാപനങ്ങൾ, ബാങ്കുകൾ, എംപി-എംഎൽഎ ഫണ്ടുകൾ, മറ്റ് നിയമപരമായ സ്രോതസുകൾ എന്നിവയിൽ നിന്നുള്ള സാമ്പത്തിക സഹായം സ്റ്റേഷനുകളുടെ അടിസ്ഥാന സൗകര്യ വികസനത്തിനായി പ്രയോജനപ്പെടുത്താനും നിർദേശമുണ്ട്.എല്ലാ ജില്ലാ പോലീസ് മേധാവികളും ഡി.സി.പി റാങ്കിന് മുകളിലുള്ള ഉദ്യോഗസ്ഥരും കുറഞ്ഞത് ഒരു പോലീസ് സ്റ്റേഷനെങ്കിലും ഏറ്റെടുത്ത് അതിന്റെ പ്രവർത്തനം, അടിസ്ഥാന സൗകര്യങ്ങൾ, പൊതുജന സേവനം എന്നിവ നേരിട്ട് വിലയിരുത്തണമെന്നും എഡിജിപി നിർദേശിച്ചിട്ടുണ്ട്.സംസ്ഥാന പോലീസ് സേനയുടെ പ്രവർത്തനരീതിയിലും സ്റ്റേഷൻ സംവിധാനത്തിലും ഗുണപരമായ മാറ്റം ലക്ഷ്യമിട്ടുള്ള ഈ നിർദേശങ്ങൾ ഈ മാസം മുതൽ സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും നടപ്പാക്കും.
