തിരുവനന്തപുരം വിഴിഞ്ഞം സ്വർണ പണയ തട്ടിപ്പ് കേസിൽ ആത്‌മഹത്യക്ക് ശ്രമിച്ച രണ്ടാമത്തെ യുവതിയും മരിച്ചു. ചാവടിനട സ്വദേശി ഐശ്വര്യയാണ് ഇന്ന് രാവിലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ചത്. വേങ്ങനൂർ സ്വദേശി അഞ്ചു കഴിഞ്ഞ ദിവസമാണ് മരിച്ചത്.കഴിഞ്ഞ മാസം 30-നാണ് അഞ്ചുവും ഐശ്വര്യയും വിഷം കഴിച്ചത്. ഇരുവരും വിഴിഞ്ഞത്തെ സ്വകാര്യ സ്വർണപ്പണയ സ്ഥാപനങ്ങളിലെ ജീവനക്കാരായിരുന്നു.
ഇവർ ജോലി ചെയ്ത സ്ഥാപനങ്ങളിലെ ഏകദേശം 70 പവനോളം സ്വർണാഭരണങ്ങൾ പനങ്ങോട് സ്വദേശിനിയും സുഹൃത്തുമായ സിന്ധുവിന് പണയം വെക്കാനായി മറിച്ച് നൽകി.സിന്ധു ഈ സ്വർണം കുറഞ്ഞ പലിശയ്ക്ക് മറ്റ് സ്ഥാപനങ്ങളിൽ പണയം വച്ച് പണം കൈപ്പറ്റിയെന്നും, ലഭിച്ച തുകയിൽ നിന്ന് കമ്മീഷനായി അഞ്ചുവിനും ഐശ്വര്യക്കും നൽകിയെന്നുമാണ് പോലീസ് പറയുന്നത്. പിന്നീട് യഥാർത്ഥ ഉടമകൾ സ്വർണം തിരിച്ചെടുക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തറിഞ്ഞത്. സ്വർണം തിരികെ നൽകാൻ കഴിയാതായതോടെ ഇരുവരും കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് അന്വേഷണ വിവരം.
സ്വർണ്ണം വാങ്ങി മറ്റു സ്ഥാപനങ്ങളിൽ പണയം വെച്ച സിന്ധു ഈ സ്വർണം തിരികെ നൽകിയില്ല തുടർന്നാണ് ഇരുവരും വിഷം കഴിച്ച് ആത്മഹത്യ ചെയ്തത് . നിലവിൽ ഇതുവരെ സ്വർണം മറിച്ച് പണയം വെച്ച് സിന്ധുവിനെ മാത്രമാണ് പോലീസ് അറസ്റ്റ് ചെയ്തിട്ടുള്ളത്. സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ പ്രതികളുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത് . സിന്ധുവിന്റെ പണം ഇടപാടുകളെ പറ്റിയും പോലീസ് അന്വേഷിച്ചു വരികയാണ്.
