അഞ്ചരക്കണ്ടി സ്വകാര്യ ഡെൻ്റൽ കോളജ് വിദ്യാർത്ഥി നിധിൻ രാജിൻ്റെ മരണത്തിൽ ഡോ. റാമിന് മുൻകൂർ ജാമ്യം അനുവദിക്കാതെ കോടതി. സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചു. തലശ്ശേരി സെഷൻസ് കോടതിയുടേതാണ് വിധി. വിധിയിൽ തൃപ്തിയില്ലെന്നാണ് കുടുംബത്തിൻ്റെ പ്രതികരണം. നിധിൻ രാജിൻ്റെ മരണവുമായി ബന്ധപ്പെട്ട് 58 ദലിത് സംഘടനകൾ സംസ്ഥാനവ്യാപകമായി ഈ മാസം 28ന് ഹർത്താൽ നടത്തും.
കേസിലെ ഒന്നാം പ്രതിയായ ഡോ. എംകെ റാമിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. പ്രോസിക്യൂഷൻ വാദം അംഗീകരിച്ചാണ് തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി റാമിന് ജാമ്യം നിഷേധിച്ചത്. അതേസമയം, കൂട്ടുപ്രതിയായ സംഗീത നമ്പ്യാർക്ക് ജാമ്യം അനുവദിച്ചു. സംഗീതയ്ക്ക് ജാമ്യം അനുവദിച്ച കോടതിവിധിയിൽ തൃപ്തിയില്ലെന്ന് പിതാവ് രാജൻ ബിഗ്ടിവിയോട് പ്രതികരിച്ചു. സംഗീതയ്ക്ക് ജാമ്യം ലഭിച്ചതിൽ നിരാശയുണ്ട്. പൊലീസ് സംഗീതയ്ക്ക് സംരംക്ഷണം ഒരുക്കി. പൊലീസിന്റെ ഭാഗത്തുനിന്ന് വൻവീഴ്ച സംഭവിച്ചു. ആരെയോ രക്ഷപ്പെടുത്താനാണ് ശ്രമം. തെളിവുകൾ ഉണ്ടായിട്ടും പൊലീസ് ഉരുണ്ടുകളിച്ചു. പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചു. നിയമപരമായി മുന്നോട്ട് പോകും. ഹൈകോടതിയെ സമീപിക്കുമെന്നും രാജൻ പറഞ്ഞു.
ഇതിനിടെ നിധിൻ രാജിൻ്റെ മരണത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ദലിത് സംഘടനകൾ. ഈ മാസം 28 ന് 58 ദളിത് സംഘടനകളുടെ കൂട്ടായ്മ ഹർത്താലിന് ആഹ്വാനം ചെയ്തു. ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുക, 10 കോടി നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങളാണ് സംഘടനകൾ ഉയർത്തുന്നത്. കേസിൽ പൊലീസ് ഒളിച്ചു കളിക്കുന്നുവെന്ന് സംഘടനകൾ ആരോപിച്ചു. പ്രതികളെ മനഃപൂർവം പിടികൂടുന്നില്ല. പൊലീസിനെതിരെ 14 ജില്ലകളിലും പ്രതിഷേധം സംഘടിപ്പിക്കുമെന്നും സംഘടനകൾ പ്രഖ്യാപിച്ചു.
