പിഞ്ചുകുഞ്ഞുങ്ങളെ വാഷിംഗ് മെഷീനിലിട്ട് ഭയപ്പെടുത്തുകയും ഇരുണ്ട ടോയ്‌ലെറ്റിൽ പൂട്ടിയിടുകയും ചെയ്ത ക്രൂരതയുടെ നടുക്കത്തിലാണ് ബെംഗളൂരു. ഐടി കമ്പനി ക്യാമ്പസിനുള്ളിൽ പ്രവർത്തിക്കുന്ന ഡേകെയർ സെന്ററിലാണ് രണ്ട് മുതൽ നാല് വയസ്സ് വരെ പ്രായമുള്ള കുട്ടികൾ ശാരീരികവും മാനസികവുമായി പീഡനത്തിനിരയായത്. സംഭവത്തിൽ രണ്ട് ആയമാരെ എച്ച്എഎൽ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് ജീവനക്കാർക്ക് കൂടി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ട്. ആകെ അഞ്ച് ജീവനക്കാർക്കെതിരെയാണ് ഭാരതീയ ന്യായ സംഹിതയിലെയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെയും വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കുട്ടികൾ ഉച്ചത്തിൽ കരയുമ്പോൾ അവരെ നിശബ്ദരാക്കാനും ഭയപ്പെടുത്താനുമായി വിവിധ തരത്തിലുള്ള ശിക്ഷാരീതികളാണ് ജീവനക്കാർ സ്വീകരിച്ചതെന്നാണ് പരാതി. കുട്ടികളെ വാഷിംഗ് മെഷീനിനുള്ളിൽ ഇരുത്തി മൂടി പൂട്ടുകയും, ഇരുണ്ട ടോയ്‌ലെറ്റിൽ അടച്ചിടുകയും, നിരന്തരം ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ഡേകെയറിലെ മറ്റൊരു ജീവനക്കാരൻ പകർത്തിയ ദൃശ്യങ്ങൾ വാട്‌സ്ആപ്പിലൂടെ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ദൃശ്യങ്ങൾ വ്യാപക പ്രതിഷേധത്തിന് വഴിവെച്ചതോടെ ബാലാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡേകെയറിന്റെ പ്രവർത്തനങ്ങളും ജീവനക്കാരുടെ പങ്കും ഉൾപ്പെടെ പൊലീസ് വിശദമായ അന്വേഷണം തുടരുകയാണ്.
