സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർവീസ് ക്രമീകരിച്ച സ്വകാര്യ ബസിന് 7,500 രൂപ പിഴ ചുമത്തിയ മോട്ടോർ വാഹന വകുപ്പിന്റെ നടപടിക്കെതിരെ പ്രതിഷേധം. ആലുവ–മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന ‘ലിറ്റിൽ ഫ്ലവർ’ ബസിനാണ് ട്രിപ്പ് മുടക്കിയെന്ന പേരിൽ പിഴ ചുമത്തിയത്. പ്രതികാര നടപടിയാണിതെന്നാണ് ബസുടമയുടെ ആരോപണം.
സംസ്ഥാന സർക്കാരിന്റെ ‘പ്രിയദർശിനി’ സൗജന്യ യാത്രാ പദ്ധതിയുടെ ഉദ്ഘാടന ദിവസം പുരുഷന്മാർക്കും സൗജന്യ യാത്രയും സ്ത്രീകൾക്ക് ലഡുവും നൽകി ശ്രദ്ധ നേടിയ ബസാണ് ലിറ്റിൽ ഫ്ലവർ. പദ്ധതി ആരംഭിച്ചതോടെ കെഎസ്ആർടിസിയിലേക്ക് കൂടുതൽ യാത്രക്കാർ മാറിയതും സ്വകാര്യ ബസുകളുടെ വരുമാനം ഗണ്യമായി കുറഞ്ഞതുമാണ് ബസുടമകൾ പറയുന്നത്.
ആലുവ–മാഞ്ഞാലി റൂട്ടിൽ സർവീസ് നടത്തുന്ന രണ്ട് സ്വകാര്യ ബസുകൾ പരസ്പര ധാരണയുടെ അടിസ്ഥാനത്തിൽ ആളൊഴിഞ്ഞ സമയങ്ങളിൽ ഒന്നിടവിട്ട് സർവീസ് നടത്താൻ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി ഉച്ചയ്ക്ക് 2.30-ലെ ഒരു ട്രിപ്പ് ഒഴിവാക്കി ബസ് പെട്രോൾ പമ്പിൽ പാർക്ക് ചെയ്തിരുന്നു. പരിശോധനയ്ക്കെത്തിയ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ഇതിന്റെ ചിത്രം പകർത്തി 7,500 രൂപ പിഴ ചുമത്തുകയായിരുന്നു.
സാമ്പത്തിക പ്രതിസന്ധി മൂലമാണ് ട്രിപ്പ് ക്രമീകരിച്ചതെന്ന് അറിയിച്ചെങ്കിലും ആർടിഒ അത് പരിഗണിച്ചില്ലെന്ന് ബസുടമ ഡേവിസ് പറഞ്ഞു. സമാന രീതിയിൽ മറ്റ് സ്വകാര്യ ബസുകൾക്കും പിഴ ചുമത്തുന്നുണ്ടെന്നും, നടപടിക്കെതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനമെന്നും ബസുടമകൾ അറിയിച്ചു.
