തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അധീനതയിലുള്ള 1250 -ൽ അധികം ക്ഷേത്രങ്ങളിൽ ശബരിമല ക്ഷേത്രത്തിലെ വരുമാനം കൊണ്ടാണ് ദേവസ്വം ബോർഡിന്റെ എല്ലാ പ്രവർത്തനങ്ങളും നടന്നുവരുന്നതെന്ന് മന്ത്രി കെ മുരളീധരൻ നൽകിയ മറുപടിയിൽ പറയുന്നു. ദേവസ്വം ബോർഡിന്റെ ആകെയുള്ള ചെലവ് ആകെ വരവിനെ അധികരിക്കാത്ത വിധത്തിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ട്. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സാമ്പത്തിക സ്ഥിതി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി വഴിപാടുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനും ക്ഷേത്രങ്ങളുടെ വികസന പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമതയോടുകൂടി നടപ്പാക്കി കൂടുതൽ ഭക്തജനങ്ങളെ ആകർഷിക്കുന്നതിനും കാലോചിതമായി വഴിപാട് നിരക്കുകൾ, കെട്ടിട വാടക എന്നിവയിൽ വർദ്ധനവ് വരുത്തുന്നതിനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നുണ്ട്.
കൊച്ചിൻ ദേവസ്വം ബോർഡിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി എല്ലാ പ്രധാനപ്പെട്ട ക്ഷേത്രങ്ങളിലും വഴിപാട് വരുമാനം വർദ്ധിപ്പിക്കുന്നതിന് ഓൺലൈൻ വഴിപാട് ബുക്കിംഗ് സം വിധാനം ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ വഴിപാടേതര വരുമാനം വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി ഒഴിഞ്ഞുകിടക്കുന്ന വാടക മുറികൾ ടെണ്ടർ ചെയ്തും വിവിധ സ്ഥലങ്ങളിൽ പരസ്യ ബോർഡുകൾ സ്ഥാപിച്ചും മൈതാനങ്ങൾ നിശ്ചിത വാടകയ്ക്ക് നൽകിയും
സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 1951 -ലെ മദ്രാസ് ഹിന്ദുമത ധർമ്മസ്ഥാപന നിയമ പ്രകാരം മലബാർ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ക്ഷേത്രങ്ങൾ ഓരോന്നും പ്രത്യകം സ്വതന്ത്ര യൂണിറ്റുകളായാണ് പ്രവർത്തി ച്ചുവരുന്നത്.
ക്ഷേത്രങ്ങൾക്ക് വിവിധ മാർഗേന ലഭിക്കുന്ന വരുമാനങ്ങൾ അതാത് ക്ഷേത്രത്തിന്റെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലാണ് നിക്ഷേപിക്കപ്പെടുന്നത്. താരതമ്യേന വരുമാനം കുറഞ്ഞ ക്ഷേത്രങ്ങളാണ് മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ളത്. ബോർഡിന്റെ സാമ്പത്തിക ഭദ്രത നിലനിർത്തുന്നതിനായി വർഷാവർഷം സർക്കാർ ഗ്രാന്റ് അനുവദിച്ചുവരുന്നു. 2008 -ൽ ഹിന്ദുമത ധർമ്മസ്ഥാപന വകുപ്പ് നിർത്തലാക്കി മലബാർ ദേവസ്വം ബോർഡ് രൂപീകരിച്ചുവെങ്കിലും ക്ഷേത്രവരുമാനം ഏകീകരിച്ച് ഫണ്ട് പൂളിംഗ് സംവിധാനം നടപ്പിലാക്കിക്കൊണ്ടുള്ള സമഗ്ര നിയമം പ്രാബല്യത്തിയാട്ടില്ല. ആയതിനുള്ള നടപടി സ്വീകരിച്ചുവരുന്നു.
ഗുരുവായൂർ ദേവസ്വത്തിന്റെ നിലവിലെ സാമ്പത്തിക സ്ഥിതി ഭദ്രമാണെന്ന് മന്ത്രി പറഞ്ഞു. നിലവിലുള്ള എല്ലാ വരുമാന സ്രോതസ്സുകളിൽ നിന്നും കൃത്യമായി വരവ് വരുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നുണ്ട്. നിർമ്മാണ പ്രവർത്തനങ്ങൾ ഉൾപ്പെടെയുള്ള നിരവധി ആവശ്യങ്ങൾ ഭക്തജനങ്ങളിൽ നിന്ന് സമർപ്പണമായും സ്ഥാപനങ്ങളിൽ നിന്ന് സിഎസ്ആർ ഫണ്ട് മുഖേനയും ലഭ്യമാക്കുന്നതിന് മുന്തിയ പരിഗണന നൽകി വരുന്നു. കൂടൽമാണിക്യം ദേവസ്വത്തിന് വരവിനേക്കാൾ കൂടുതൽ ചെലവ് വരുന്ന സാമ്പത്തിക സ്ഥിതിയാണ് നിലവിലുള്ളത്. വരുമാനം വർദ്ധിപ്പിക്കുന്നതിനായി കെ.എസ്.ആർ.ടി.സി. യുടെ സഹകരണത്തോടെ ജില്ലയിലേയും സമീപ ജില്ലകളിലേയും പ്രധാന ക്ഷേത്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് ടൂറിസം പാക്കേജുകൾ നടപ്പിലാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചിട്ടുണ്ട്. കൂടാതെ, കൂടൽമാണിക്യം ദേവസ്വത്തിന് കീഴിൽ നഗരത്തിന്റെ ഹൃദയഭാഗത്തുള്ള കച്ചേരിവളപ്പിലെ കാലപ്പഴക്കം വന്ന കെട്ടിട സമുച്ചയത്തിൽ നിന്നും നിലവിലുള്ള സ്ഥാപനങ്ങൾ ഒഴിഞ്ഞുപോകുന്ന മുറയ്ക്ക് പ്രസ്തുത കെട്ടിടം പൊളിച്ചുമാറ്റി ദേവസ്വത്തിന് വഴിപാടേതര വരുമാനം ലഭിക്കത്തക്ക വിധത്തിലുള്ള പദ്ധതി ആസൂത്രണം ചെയ്യുന്നതാണെന്നും മന്ത്രി പറഞ്ഞു.
