എൽഡിഎഫ് ഭരണകാലത്തെ മൂന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്‍റ്മാരും സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തായി. എ പത്മകുമാറും, എൻ വാസുവും ഇപ്പോൾ പി എസ് പ്രശാന്തും. മുഖ്യമന്ത്രി വി ഡി സതീശൻ പ്രതികാരം ചെയ്ത് തന്നെ പ്രതിയാക്കിയതാണെന്ന് പി എസ് പ്രശാന്ത് ആരോപിക്കുന്നു. അതെന്താണെന്ന് ഇനിയും വ്യക്തമാകേണ്ട കാര്യമാണ്. പക്ഷേ, ഈ കേസുകളിലെല്ലാം മുഖ്യപ്രതിയും സൂത്രധാരനുമായി എസ് ഐ ടി കരുതുന്നയാളാണ് മുരാരി ബാബു. ആ മുരാരി ബാബു മരിച്ചുപോയി. ഇതോടെ പ്രതികളെ തമ്മിൽ ബന്ധിപ്പിക്കുന്ന കണ്ണിയാണ് അടർന്നുപോയത്. പി എസ് പ്രശാന്തിനെതിരെ ആരോപണം ഉയരുന്ന 2025ലെ കേസിലും ഒരു പ്രത്യേകതയുണ്ട്. മുരാരി ബാബുവിനൊപ്പം തന്ത്രി കണ്ഠര് രാജീവരും പ്രതിയാണ്. ഇതോടെ തന്ത്രി എല്ലാ കേസുകളിലും പ്രതിയാവുകയാണ്.
ഉണ്ണികൃഷ്ണൻ പോറ്റി ശാന്തിക്കാരനായിരുന്ന ബംഗളൂരുവിലെ അയ്യപ്പക്ഷേത്രത്തിൽ കണ്ഠര് രാജീവര് ആയിരുന്നു തന്ത്രി. അവിടെ നിന്നാണ് ശബരിമലയിലേക്ക് ഉണ്ണികൃഷ്ണൻ പോറ്റിയെ തന്ത്രി കൊണ്ടുവന്നത് എന്നാണ് എ പത്മകുമാറിന്‍റെ മൊഴി. പോറ്റിയെ പരിചയപ്പെടുത്തിയതും തന്ത്രിയാണ്. ആ പരിചയംകൊണ്ടാണ് പോറ്റിക്ക് ശബരിമലയിലെ ദേവസ്വം പ്രസിഡന്‍റിന്‍റെ മുറി നൽകിയത്. ഇവിടെ ഇരുന്നാണ് പോറ്റി ക്ഷേത്രത്തിലെ വഴിപാടുകളിൽ വരെ ഇടപെട്ടത്. തന്ത്രിയുടെ അടുത്തയാൾ എന്ന നിലയിലാണ് ജീവനക്കാരെ സ്വാധീനിച്ചത്. ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റെ മുറിയിലിരുന്നു നിർദേശം നൽകുന്നയാൾ എന്ന നിലയിൽ പോറ്റിക്ക് അങ്ങനെയും സ്വാധീനമുണ്ടായി. തന്ത്രിയുടേയും ദേവസ്വം ബോർഡ് പ്രസിഡന്‍റിന്‍റേയും ആൾ എന്നായിരുന്നു മറ്റുള്ളവരുടെ ഇടയിൽ ഉണ്ടാക്കിയെടുത്ത വിലാസം.
വിദഗ്ധമായ കൊള്ളയ്ക്ക് ഉണ്ണികൃഷ്ണൻ പോറ്റി അങ്ങനെ വഴിയൊരുക്കുകയായിരുന്നുവെന്നാണ് ആ മൊഴി പറയുന്നത്. പോറ്റിയുമായി എൻ വാസുവോ, എ പത്മകുമാറോ സാമ്പത്തിക ഇടപാടുകൾ നടത്തിയിട്ടുണ്ടോ എന്നാണ് ഇനി വ്യക്തമാകാനുള്ളത്. ആ പട്ടികയിലേക്ക് പി എസ് പ്രശാന്തിന്‍റെ പേരു കൂടി ചേർക്കപ്പെടും. പോറ്റി കിട്ടിയ പണം മറ്റാർക്കെങ്കിലും പങ്കുവച്ചോ എന്നതും നിർണായകമാണ്. സ്വർണപ്പാളികളെ ചെമ്പ് പാളികൾ എന്ന് എ പത്മകുമാർ തിരുത്തിയെഴുതാൻ ഉണ്ടായ സാഹചര്യം എന്താണെന്നും വ്യക്തമാകേണ്ടതുണ്ട്. ചെമ്പ് പാളികൾക്കു മുകളിൽ സ്വർണം പൊതിഞ്ഞിരിക്കുകയായിരുന്നുവെന്ന് അന്ന് ക്ഷേത്രവുമായി ബന്ധപ്പെട്ട എല്ലാവർക്കും അറിവുള്ളതാണ്. വാതിലുകളുടെ കേസിലാണ് തന്ത്രി ഇടപെട്ടതിനുള്ള രേഖകൾ പുറത്തുവന്നത്. വാതിലുകളുടെ അടിഭാഗം ജീർണിച്ചുവെന്നും അതു മാറ്റണമെന്നും തന്ത്രി കത്തു നൽകി. വാതിൽ മാറ്റിവച്ചപ്പോൾ പിന്നീട് കട്ടിളപ്പടികൾക്കു തിളക്കം പോരെന്ന് ചിലർ പറഞ്ഞതോടെ അതു മാറ്റാനും അനുജ്ഞ നൽകി. ഇവയൊക്കെ മാറ്റാൻ കൊണ്ടുപോയപ്പോഴാണ് സ്വർണം നഷ്ടപ്പെട്ടതും പുറത്ത് പൂജകൾ നടത്തി പണമുണ്ടാക്കിയതും.
ഉണ്ണികൃഷ്ണൻ പോറ്റി, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ മുരാരി ബാബു, മുൻ എക്സിക്യൂട്ടീവ് ഓഫിസർ ഡി സുധീഷ് കുമാർ, മുൻ കമ്മിഷണർ കെ എസ് ബൈജു, മുൻ പ്രസിഡന്‍റും മുൻ ദേവസ്വം കമ്മിഷണറുമായ എൻ വാസു, മുൻ പ്രസിഡന്‍റ് എ പത്മകുമാർ , ദേവസ്വം സെക്രട്ടറി എസ് ജയശ്രീ, അസിസ്റ്റന്‍റ് എൻജിനിയർ കെ സുനിൽകുമാർ, മുൻ കമ്മിഷണർ ആർ ജി രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് ഓഫിസർ ആയിരുന്ന രാജേന്ദ്ര പ്രസാദ്, അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ കെ രാജേന്ദ്രൻ നായർ എന്നിവരാണ് ആദ്യ കേസുകളിലെ ആരോപണ വിധേയർ. ചട്ടപ്രകാരമുള്ള നടപടികൾ സ്വീകരിക്കുന്നതിൽ വീഴ്ച വരുത്തിയതിനാണ് ഉദ്യോഗസ്ഥർ ഇപ്പോൾ പ്രതിസ്ഥാനത്തുള്ളത്. ഇവർക്ക് സാമ്പത്തികമായി എന്തെങ്കിലും നേട്ടമുണ്ടായോ എന്ന് ഇനിയും വ്യക്തമായിട്ടില്ല.
പാളി നൽകിയപ്പോൾ ചെമ്പ് എന്നും പിച്ചളയെന്നും എഴുതി, തിരികെ കൊണ്ടുവന്നപ്പോൾ തൂക്കമെടുത്തില്ല തുടങ്ങിയവയാണ് ഉദ്യോഗസ്ഥർക്കെതിരെയുള്ള കുറ്റങ്ങൾ. ഇത് ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഗൂഢാലോചന നടത്തി ചെയ്തതാണോ എന്ന് ഇനിയും വ്യക്തമാകേണ്ടതുണ്ട്. ഉദ്യോഗസ്ഥർക്കുണ്ടായ വീഴ്ചയാണ് സ്വർണക്കൊള്ളയ്ക്ക് സാഹചര്യം ഒരുക്കിയത്. 2019ൽ നടന്ന സ്വർണക്കൊള്ളയെക്കുറിച്ച് 2025ൽ മാത്രമാണ് വിവരം പുറത്തറിയുന്നത്. 2019ൽ സ്വർണം പൂശിയ ദ്വാരപാലക ശിൽപങ്ങൾ വീണ്ടും 2025ൽ കൊണ്ടുപോയപ്പോഴാണ് ഹൈക്കോടതി ഇടപെട്ടത്. ഹൈക്കോടതി നിരീക്ഷകനെ അറിയിക്കാതെ ഇങ്ങനെ കൊണ്ടുപോയത് റിപ്പോർട്ട് ചെയ്തപ്പോഴാണ് ദുരൂഹതകൾ ഒന്നൊന്നായി പുറത്തുവന്നത്. 2019ൽ കൊണ്ടുപോകുമ്പോഴും ചെമ്പെന്ന് എഴുതിയ ഉദ്യോഗസ്ഥർക്കു തന്നെ 2025ലും പങ്കുണ്ടെന്ന് വ്യക്തമാവുകയായിരുന്നു. 1998ൽ തന്നെ സ്വർണം പൊതിഞ്ഞ പാളികളാണ് ഇങ്ങനെ രണ്ടുതവണ ചെമ്പെന്ന് എഴുതി കൊണ്ടുപോകാൻ നീക്കം നടത്തിയത്.
ശബരിമലയിൽ ശരിക്കും നഷ്ടപ്പെട്ടത് എത്ര സ്വർണമാണ്? എ പത്മകുമാർ പറയുന്നത് അനുസരിച്ച് 49 പവൻ സ്വർണമാണ്. എന്നാൽ ശരിക്കുള്ള കണക്ക് ഇതിൽ നിന്നെല്ലാം ഭിന്നമാണ്. 2019 ജൂലൈ 19ന് ആണ് ശബരിമലയിലെ ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപ്പാളികൾ അഴിച്ചെടുത്തത്. അഴിച്ചെടുക്കുമ്പോൾ അവയ്ക്കുണ്ടായിരുന്ന തൂക്കം 42 കിലോ 800 ഗ്രാമായിരുന്നു. ജൂലൈ 20ന് ഇവ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറി. കൈമാറുമ്പോഴും ചെമ്പ് പാളികൾ എന്നാണ് രേഖപ്പെടുത്തിയത്. ഈ സ്വർണപ്പാളികൾ കൈമാറിയത് ജൂലൈ 20ന് ആണെങ്കിലും ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ ഇവ അറ്റകുറ്റപ്പണിക്കായി എത്തിയത് 39 ദിവസം കഴിഞ്ഞ് 2019 ഓഗസ്റ്റ് 29ന് മാത്രമാണ്. ഇവിടെയാണ് സമ്പൂർണമായ ദുരൂഹതകിടക്കുന്നത്. ഈ 39 ദിവസം എന്തുസംഭവിച്ചു എന്നാണ് ഇനിയും പുറത്തുവരാത്ത വിവരം.
ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ എത്തിയപ്പോൾ ചെമ്പായിരുന്നുവെന്നാണ് എം ഡി പങ്കജ് ഭണ്ഡാരി നൽകിയ മൊഴി. അവിടെ എത്തുമ്പോൾ തൂക്കം 38 കിലോ 250 ഗ്രാം മാത്രമായിരുന്നു. അതായത് നാലു കിലോ 54 ഗ്രാമിന്‍റെ തൂക്കം കുറഞ്ഞു. ഇവിടെ രണ്ടു സാധ്യതകളാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്. ശബരിമലയിൽ നിന്നു കൊണ്ടുപോയ പാളികളിലെ സ്വർണം ഉരുക്കിയെടുത്ത ശേഷം ചെമ്പ് പാളികൾ ആകാം ചെന്നൈയിൽ എത്തിച്ചിട്ടുണ്ടാവുക. അല്ലെങ്കിൽ ശബരിമലയിൽ നിന്നു കൊണ്ടുപോയ പാളികളല്ല അവിടെ എത്തിയത്. പകരം അതേ മാതൃകയിൽ ചെമ്പിൽ മറ്റൊന്ന് നിർമിച്ച് എത്തിച്ചു. പുതിയതായി നിർമിക്കാൻ എടുത്ത സമയമാകാം 39 ദിവസം. അങ്ങനെയെങ്കിൽ ശബരിമലയിൽ നിന്ന് അഴിച്ചെടുത്ത പാളികൾ എന്തുചെയ്തു. അത് വിദേശ വിപണിയിൽ വൻ തുകയ്ക്ക് വിറ്റിട്ടുണ്ടാകാം എന്നാണ് അനുമാനം. ഹൈക്കോടതി തന്നെ രാജ്യാന്തര വിഗ്രഹക്കടത്തുകാരിലേക്കു സൂചന നൽകുന്ന വിവരങ്ങൾ പറഞ്ഞത് ഈ സാഹചര്യത്തിലാണ്. വിദേശവിപണിയിൽ വിറ്റിട്ടുണ്ടെങ്കിൽ കോടികളാവും വിലയിട്ടിട്ടുണ്ടാവുക. ചെമ്പിന്‍റേയും സ്വർണത്തിന്‍റെ അസൽ വിലയ്ക്കു പകരം ശബരിമലയിലെ പാളികൾ എന്ന മട്ടിൽ കോടികൾ കൊടുത്ത് വാങ്ങാൻ ആളുകൾ ഉണ്ടാകും.
ശബരിമലയിലെ ഉരുപ്പടികൾ എന്ന നിലയിൽ പുരാവസ്തു വിപണിയിൽ സ്വർണം പൊതിഞ്ഞ പാളികൾ വിറ്റിട്ടുണ്ടെങ്കിൽ കേസ് ഇവിടെയെങ്ങും നിൽക്കില്ല. പത്മകുമാർ പറയുന്ന 49 പവന്‍റെ വിലയോ കേസ് രേഖകളിലുള്ള ഒന്നരകിലോ സ്വർണത്തിന്‍റെ വിലയോ ആകില്ല യഥാർത്ഥ മൂല്യം. അത് ഇനിയും കണ്ടെത്തേണ്ടതുണ്ട്. കേസ് ഇപ്പോഴും ആരംഭദശയിൽ തന്നെയാണ് എന്നു പറയുന്നത് ഇതുകൊണ്ടാണ്. കട്ടിളപ്പടികളും വാതിലും ദ്വാരപാലക ശിൽപത്തിനായി പണിത പീഠങ്ങളും ദ്വാരപാലക ശിൽപങ്ങളിലെ സ്വർണപ്പാളികളുമെല്ലാം അതീവ ദുരൂഹമായി തന്നെ തുടരുകയാണ്. ഇവയ്ക്കൊക്കെ ഡ്യൂപ്ലിക്കേറ്റ് ഉണ്ടാക്കിയാണോ സന്നിധാനത്ത് എത്തിച്ചത് എന്നാണ് ഇനിയും അറിയാനുള്ളത്. അസൽ പാളികൾ വിപണിയിൽ വിറ്റിട്ടുണ്ടോ എന്ന സംശയമാണ് അന്വേഷണ സംഘത്തിനു മുന്നിലുള്ളത്. അതുകൊണ്ടുതന്നെ ഒരു കാരണവശാലും പ്രാധാന്യം കുറയാൻ പാടില്ലാത്ത കേസാണ് ശബരിമല സ്വർണപ്പാളിയുടേത്. അന്വേഷണ പരിധിയിലേക്ക് പുതിയതായി ആരെങ്കിലും വരുന്നതുകൊണ്ട് കേസിന് പ്രാധ്യാനം നഷ്ടപ്പെടാൻ പാടില്ല. സ്വർണപ്പാളികൾക്ക് എന്തു സംഭവിച്ചു എന്നതടക്കമുള്ള വിവരങ്ങൾ പുറത്തുവരും വരെ അന്വേഷണം നടക്കേണ്ടതുമുണ്ട്.
