പെരുമ്പാവൂരിൽ പിടികൂടിയ 18 കോടി ഹൈബ്രിഡ് കഞ്ചാവിലുള്ള അന്വേഷണമാണ് അബു താഹിർ എന്ന കിങ് പിന്നിലേക്ക് എത്തിയത്. സംസ്ഥാനത്ത് പിടികൂടിയ വലിയ ഹൈബ്രിഡ് കഞ്ചാവ് കേസുകളിൽ ഒന്നായിരുന്നു ഇത്. ദമ്പതികളായ ആയുഷിന്‍റേയും അനഘയുടേയും കൈകളിൽ നിന്നു മാത്രമാണ് ഇത്രയേറെ കഞ്ചാവ് പിടിച്ചത്. സംസ്ഥാനത്ത് ഇതുപോലെ നിരവധി വിൽപനക്കാർ ഇനിയും ശേഷിക്കുന്നുണ്ടെന്നാണ് സംശയം. സ്വർണക്കടത്തിലെ ലാഭം കുറഞ്ഞതോടെയാണ് കേരളത്തിൽ നിന്നുള്ള കടത്തുകാർ ഹൈബ്രിഡ് കഞ്ചാവിലേക്ക് തിരിഞ്ഞത്.
ലഹരിമരുന്നു രാജാക്കന്മാരുടെ വാഗ്ദാനങ്ങളിൽ വളരെപ്പെട്ടെന്ന് വീണുപോവുകയായിരുന്നു ഇടനിലക്കാർ. ഓരോ കടത്തിനും ലക്ഷങ്ങളായിരുന്നു ലഭിച്ചുകൊണ്ടിരുന്നത്. സ്വർണക്കടത്തിനേക്കാൾ ലാഭമുള്ള ഏർപ്പാടായി വളരെവേഗമാണ് ഹൈബ്രിഡ് കഞ്ചാവ് കടത്ത് മാറിയത്. സംസ്ഥാനത്തെ ഏറ്റവും സമ്പന്നരാണ് ഇടപാടുകാർ. അതും ഈ ബിസിനസിനെ ലാഭം ഉറപ്പുനൽകുന്ന ഏർപ്പാടാക്കി.
ഏല്ലാവരും പെട്ടെന്ന് ആരോപിക്കുന്നതുപോലെ സിനിമയുമായി ബന്ധപ്പെട്ടവർ മാത്രമല്ല ഇടപാടുകാർ. ഡോക്ടർമാരും എൻജിനിയർമാരും അടങ്ങിയ യുവാക്കളുടെ വലിയൊരു സംഘം ഹൈബ്രിഡ് കഞ്ചാവിന്‍റെ ആവശ്യക്കാരായുണ്ട്. വൻകിട ഹോട്ടലുകളിൽ പ്രത്യേക പാർട്ടികൾ നടക്കാറുണ്ട്. ആഡംബര കപ്പലുകളിൽ ദിവസങ്ങളോളം യാത്ര ചെയ്ത് ലഹരി ഉപയോഗിക്കുന്ന വൻകിടക്കാർ ഉണ്ടെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട്ടവർ ആരോപിക്കുന്നത്.
പ്രത്യേകിച്ച് മുതൽമുടക്കൊന്നുമില്ലാതെയാണ് ഇവർ കോടികളുടെ ഇടപാട് നടത്തിയിരുന്നത് എന്നാണ് സൂചന. വിൽപ്പന നടത്തി കിട്ടുന്ന പണം കൈമാറുന്നതായിരുന്നു രീതി. വിൽപനക്കാർ കബളിപ്പിക്കാതിരിക്കാനുള്ള മേൽനോട്ടവുമായി രാജ്യാന്തര മാഫിയയുടെ ഭാഗമായവർ സംസ്ഥാനത്തു തന്നെ വട്ടം കറങ്ങുന്നുണ്ട്. ലഹരിമരുന്ന് ഇടപാട് നടക്കുന്നത് ലിക്വിഡ് ക്യാഷിൽ മാത്രമല്ല. ഓൺലൈൻ പേയ്മെന്‍റ് നടത്താൻ ധൈര്യപ്പെടുന്നവർ വരെയുണ്ട്. പലരും കരുതുന്നതുപോലെ കുഴൽപ്പണം മാത്രമല്ല ഇതിന് ഉപയോഗിക്കപ്പെടുന്നത്. ജോലിയെടുത്തു കിട്ടുന്നതും ബിസിനസിൽ നിന്നുള്ള പണവുമെല്ലാം ബാങ്ക് വഴി തന്നെ ട്രാൻസ്ഫർ ചെയ്ത് ഹൈബ്രിഡ് കഞ്ചാവ് വാങ്ങുന്ന നിരവധി പേരുണ്ട്.
വൈപ്പിൻ അറുകാട് സ്വദേശിയായ ആയുഷ് ഉപയോഗിച്ചിരുന്ന സ്കൂട്ടർ ഡാൻസാഫ് സംഘം തടഞ്ഞതോടെയാണ് ഇപ്പോഴത്തെ കേസിന് തുടക്കമായത്. എറണാകുളം റൂറൽ ജില്ലാ പോലീസ് മേധാവി കെ എസ് സുദർശൻ, പെരുമ്പാവൂർ അസിസ്റ്റന്‍റ് സൂപ്രണ്ട് ഹാർദിക് മീണ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണ സംഘം പ്രവർത്തിച്ചത്. രണ്ടാഴ്ചയായ ആയുഷിനെ നിരീക്ഷിച്ചുവരികയായിരുന്നു പൊലീസ്. സ്കൂട്ടറിൽ നിന്ന് 1.25 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. തുടർന്നാണ് പെരുമ്പാവൂർ തെക്കുംഭാഗം കുന്നുവഴിയിലെ ഫ്ലാറ്റിൽ അന്വേഷണ സംഘം എത്തുന്നത്. ഇവിടെ നിന്ന് 16.5 കിലോഗ്രാം ഹൈബ്രിഡ് കഞ്ചാവാണ് പിടിച്ചെടുത്തത്. രണ്ടിനും കൂടി വരുന്ന വിപണി വിലയാണ് 18 കോടി രൂപ.
രണ്ടാഴ്ച മുൻപു മാത്രമാണ് ആയുഷും അനഘയും ഈ ഫ്ളാറ്റ് വാടകയ്ക്കെടുത്തത്. ഇവർ മുൻപു താമസിച്ചിരുന്ന സ്ഥലങ്ങളിലെല്ലാം ഇത്തരം ഇടപാടുകൾ നടന്നിട്ടുണ്ടോ എന്നു പരിശോധിക്കുകയാണ് സംഘം. ഇവരിൽ നിന്നാണ് ലഹരിയുമായി ബന്ധപ്പെട്ട വൻ സംഘത്തിലേക്ക് അന്വേഷണ സംഘം എത്തുന്നത്.ഇപ്പോൾ പിടിയിലായ ഒറ്റപ്പാലം സ്വദേശികളായ ഹരികൃഷ്ണൻ, ശ്രീജേഷ്, സഞ്ജയ്, പാലക്കാട് കടമ്പഴിപ്പുറം സ്വദേശി പ്രജിത്ത് എന്നിവർ നിരവധി കടത്തുകൾ നടത്തിയിട്ടുണ്ടെന്നാണ് പൊലീസ് കരുതുന്നത്. തായ്‌ലൻഡിൽ നിന്ന് കഞ്ചാവ് കടത്തിയത് പ്രജിത്ത് ആണെന്നാണ് കണ്ടെത്തൽ. കാരിയർമാരെ നിയോഗിച്ചതും നിയന്ത്രിച്ചതും ഹരികൃഷ്ണൻ ആയിരുന്നു. വിസിറ്റിങ് വിസയിൽ യുവതി യുവാക്കളെ ബാങ്കോക്കിലേക്ക് അയയ്ക്കുന്നതാണ് രീതി. ഇവർ മടങ്ങി വരുമ്പോൾ വലിയ തോതിൽ ഹൈബ്രിഡ് കഞ്ചാവ് കേരളത്തിലെത്തിക്കുന്നതാണ് രീതി.
ഭക്ഷണ പായ്ക്കറ്റിൽ ഒളിപ്പിച്ചു കടത്തിയ നാലു കോടി രൂപയുടെ ഹൈബ്രിഡ് കഞ്ചാവ് കഴിഞ്ഞവർഷം കരിപ്പൂരിൽ പിടിച്ചിരുന്നു. ബാങ്കോക്കിൽ നിന്ന് മസ്കറ്റ് വഴി സലാം എയർ വിമാനത്തിൽ വന്ന രാഹുൽ രാജ് ആണ് അന്ന് പിടിയിലായത്. നാലു കോടി രൂപയുടെ വിപണി വില വരുന്നതായിരുന്നു അന്നു പിടികൂടിയ കഞ്ചാവ്. വിവിധ ബ്രാൻഡുകളിലുള്ള ഭക്ഷണ പായ്ക്കറ്റുകളിലാണ് അന്ന് ഹൈബ്രിഡ് കഞ്ചാവ് നിറച്ചിരുന്നത്.മലേഷ്യയിലേക്കും മറ്റും ടൂറിസ്റ്റ് വിസയിൽ പോകുന്ന ദമ്പതിമാരാണ് കടത്തുകാരായി മാറുന്നത്. ഒറ്റുകൊടുത്താലല്ലാതെ കണ്ടുപിടിക്കാൻ കഴിയാറില്ല.ഇപ്പോൾ ബംഗളൂരുവിൽ അറസ്റ്റിലായ അബുതാഹിർ നിരവധി സംഘങ്ങളിൽ ഒന്നിനെ നിയന്ത്രിക്കുന്നയാളാണ്. പാലക്കാട് സ്വദേശിയാണെങ്കിലും ബംഗളൂരു കേന്ദ്രീകരിച്ചാണ് പ്രവർത്തനം.
