എറണാകുളം എംപി ഹൈബി ഈഡന്റെ വീടിന് നേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് പോലീസിന് ഗുരുതര വീഴ്ച. ആക്രമണം നടത്തിയ പ്രതി തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് വിവരം അറിയിക്കുകയും തെളിവുകൾ കൈമാറുകയും ചെയ്തിട്ടും കൃത്യസമയത്ത് ഇടപെടാൻ പോലീസിന് കഴിഞ്ഞില്ല. സംഭവത്തിൽ കൺട്രോൾ റൂം എസിപിയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.വ്യാഴാഴ്ച പുലർച്ചെ രണ്ടേ മുക്കാലോടെയാണ് തൃപ്പൂണിത്തുറ സ്വദേശി അലക്സ് ചാക്കോ ഹൈബി ഈഡന്റെ വീടിന് നേരെ ആക്രമണം നടത്തിയത്. എംപിയുടെ വീട് ആക്രമിച്ചെന്നും കാർ കത്തിക്കുമെന്നും പ്രതി തന്നെ പോലീസ് കൺട്രോൾ റൂമിൽ വിളിച്ച് അറിയിച്ചു. സിസിടിവി ക്യാമറയിൽ പതിയുന്ന തരത്തിൽ എടുത്ത സെൽഫിയും പോലീസിന് അയച്ചിരുന്നു.
തിരുവനന്തപുരം കൺട്രോൾ റൂമിൽ നിന്ന് കൊച്ചി സിറ്റി കൺട്രോൾ റൂമിലേക്ക് വിവരം അറിയിച്ചു. മൊബൈൽ ലൊക്കേഷൻ പിന്തുടർന്ന് പോലീസ് പ്രതിയെ മരട് ഭാഗത്ത് വച്ച് കണ്ടെത്തി. എന്നാൽ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്ന ധാരണയിൽ കസ്റ്റഡിയിലെടുക്കാതെ വിട്ടയച്ചു. പിറ്റേന്ന് രാവിലെ വീട്ടിൽ വ്യാപക നാശനഷ്ടം ഉണ്ടായെന്ന് ഹൈബിയുടെ കുടുംബത്തിന്റെ പരാതി ലഭിച്ച ശേഷം മാത്രമാണ് പോലീസ് ഇടപെട്ടത്. ഹൈബിയുടെ പ്രീഡിഗ്രി കാലത്തെ സഹപാഠിയാണ് പ്രതിയായ അലക്സ്. വീടിന്റെ ജപ്തി ഒഴിവാക്കി തരാൻ എംപി സഹായിച്ചില്ലെന്ന വൈരാഗ്യത്തിലാണ് പ്രതി ആക്രമണം നടത്തിയത് എന്നാണ് പോലീസിന്റെ വിശദീകരണം. ഹൈബി ഈഡന്റെയും ഭാര്യ അന്നയുടെയും ഫോണിൽ വിളിച്ച് വധഭീഷണി മുഴക്കിയ ശേഷമായിരുന്നു പ്രതി വീട് ആക്രമിച്ചത്. തെളിവ് സഹിതം പ്രതി തന്നെ വിവരം നൽകിയിട്ടും കൃത്യസമയത്ത് ഇടപെടുന്നതിൽ കൺട്രോൾ റൂമിന് വീഴ്ച്ച സംഭവിച്ചു. സംഭവത്തിൽ കൺട്രോൾ റൂം എസിപിയുടെ നേതൃത്വത്തിൽ ആഭ്യന്തര അന്വേഷണം ആരംഭിച്ചു.
