ഹൈക്കോടതി സംരക്ഷണം നൽകാൻ ഉത്തരവിട്ട കുംഭമേള വൈറൽ പെൺകുട്ടി കാണാമറയത്ത് തുടരുന്നു. കോടതി നിർദേശപ്രകാരം കൊച്ചി സെൻട്രൽ പോലീസ് തുടർനടപടികൾ സ്വീകരിച്ചെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായില്ല. പെൺകുട്ടിയെ കണ്ടെത്തി മൊഴിയെടുക്കാൻ മധ്യപ്രദേശ് പോലീസും കൊച്ചിയിൽ തുടരുകയാണ്.
ജീവന് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് വൈറൽ പെൺകുട്ടി ഹൈക്കോടതിയെ സമീപിച്ചത്. ആവശ്യം ന്യായമാണെന്ന് ബോധ്യപ്പെട്ട കോടതി പെൺകുട്ടിക്ക് സംരക്ഷണം നൽകാൻ കൊച്ചി സെൻട്രൽ പോലീസിന് നിർദേശം നൽകി. സുരക്ഷ നൽകാൻ പോലീസ് തയ്യാറാണെങ്കിലും പെൺകുട്ടി എവിടെയെന്ന് ഒരു വിവരവുമില്ല. പെൺകുട്ടിയുടെ അഭിഭാഷകനെ ബന്ധപ്പെട്ടെങ്കിലും അറിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. കോടതി ഉത്തരവ് നടപ്പിലാക്കാനാകാതെ അങ്കലാപ്പിലാണ് സെൻട്രൽ പോലീസ്.
കഴിഞ്ഞ ഒരു മാസമായി മധ്യപ്രദേശ് പോലീസിനൊപ്പം പെൺകുട്ടിയെയും ഭർത്താവിനെയും തേടുകയാണ് കൊച്ചി സിറ്റി പോലീസ്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി വിവാഹം കഴിച്ചുവെന്ന മാതാപിതാക്കളുടെ പരാതിയിലാണ് മധ്യപ്രദേശ് പോലീസിന്റെ അന്വേഷണം. ഒരു മാസം മുൻപും മധ്യപ്രദേശിൽ നിന്നുള്ള പോലീസ് കൊച്ചിയിലെത്തിയിരുന്നു. അന്ന് അറസ്റ്റ് തടയണമെന്നാവശ്യപ്പെട്ട് പെൺകുട്ടിയും ഭർത്താവും ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഒരു മാസത്തിനകം മധ്യപ്രദേശ് ഹൈക്കോടതിയെ സമീപിക്കാൻ നിർദേശിച്ച കോടതി, അതുവരെ അറസ്റ്റ് തടഞ്ഞു.
അന്ന് മടങ്ങിയ മധ്യപ്രദേശ് പോലീസ് കഴിഞ്ഞ ആഴ്ച വീണ്ടും കൊച്ചിയിലെത്തി. ഏലൂർ പോലീസിന്റെ സഹായത്തോടെ പെൺകുട്ടിയുടെ ചിത്രവുമായി നഗരത്തിലെ പലയിടങ്ങളിലും അന്വേഷിച്ചെങ്കിലും ഒരു തുമ്പും കിട്ടിയില്ല. ഇതിനിടെയാണ് പെൺകുട്ടി സംരക്ഷണം തേടി വീണ്ടും ഹൈക്കോടതിയെ സമീപിച്ചത്.
