തിരുവനന്തപുരത്ത് ഇ ഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട സംഭവത്തിൽ എസ് എച്ച് ഒ അടക്കം പൊലീസുകാർക്കെതിരെ നടപടിക്ക് സാധ്യത. പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചയെന്നാണ് ഡിജിപിയും ഇന്റലിജൻസ് എഡിജിപിയും ആഭ്യന്തരമന്ത്രിയെ അറിയിച്ചത്. സിപിഐഎമ്മിന് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിക്കാൻ ചില പൊലീസ് ഉദ്യോഗസ്ഥർ തന്നെ ഒത്താശ ചെയ്തു കൊടുത്തു എന്നും കണ്ടെത്തി.
പുലർച്ചെയാണ് ഇ ഡി റെയ്ഡ് തുടങ്ങിയത്. സിപിഐഎം പ്രവർത്തകരും നേതാക്കളും പിണറായിയുടെ വീടിന് മുന്നിൽ തമ്പടിച്ച് തുടങ്ങിയെന്ന് അറിഞ്ഞിട്ടും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ മ്യൂസിയം എസ് എച്ച് ഒ ആർ പ്രശാന്ത് അടക്കമുള്ളവർ തയ്യാറായില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് അടക്കം ഇക്കാര്യത്തിൽ വലിയ വീഴ്ചയാണ് സംഭവിച്ചത്. മണിക്കൂറുകൾക്കുശേഷം ഇ ഡി ഉദ്യോഗസ്ഥർ വാഹനത്തിൽ പുറത്തിറങ്ങുമ്പോൾ ചില പൊലീസ് ഉദ്യോഗസ്ഥർ തന്നെ സിപിഐഎം പ്രവർത്തകർക്ക് ആക്രമണത്തിന് വഴിയൊരുക്കി. കൺമുന്നിൽ വനിതാ ഉദ്യോഗസ്ഥർ അടക്കം ആക്രമണത്തിനിരയായിട്ടും കേരള പൊലീസ് കയ്യുംകെട്ടി നോക്കി നിന്നു.
മുൻകൂട്ടി തയ്യാറാക്കിയിരുന്നു സിപിഐഎം പ്രവർത്തകരുടെ ആക്രമണം. സിപിഐഎം മുൻ കൗൺസിലർ ഐ പി ബിനുവും കൂട്ടരും ഇ ഡി വാഹനത്തിന് നേരെ മുട്ടയെറിഞ്ഞത് കരുതിക്കൂട്ടിയുള്ള ആക്രമണം എന്നതിനുള്ള തെളിവാണ്. വലിയതോതിലുള്ള ആക്രമണങ്ങൾക്ക് ശേഷം സിപിഐഎം പ്രവർത്തകർ സിപിഎം ഏരിയ കമ്മിറ്റി ഓഫീസിൽ ഓടിക്കയറുമ്പോഴും പൊലീസിന് കയ്യുംകെട്ടി നോക്കി നിൽക്കേണ്ടി വന്നു. ഒരാളെപ്പോലും അറസ്റ്റ് ചെയ്യാനും കഴിഞ്ഞില്ല. പ്രതികളായവർ പൊലീസിന് കൺമുന്നിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടന്നിട്ടും പൊലീസ് അനങ്ങിയില്ല. ഒടുവിൽ സിപിഐഎമ്മുകാർ വിട്ടുനൽകിയ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതികളായ നേതാക്കൾക്ക് ഒളിവിൽ പോകാൻ അവസരം നൽകുകയും ചെയ്തു. വിവാദമുയർന്നതോടെ രാത്രിയിൽ മുൻ കൗൺസിലർ ഐ പി ബിനുവിന്റെ വീട്ടിൽ ഉൾപ്പെടെ പേരിനൊരു പരിശോധനയും നടത്തി. തുടർന്നാണ് ഡിജിപിയിൽ നിന്ന് വിശദീകരണം തേടിയത്.
അതിനിടെ ആക്രമണത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് പേർ കൂടി ഇന്ന് അറസ്റ്റിലായി. ഡിവൈഎഫ്ഐ പ്രവർത്തകനും നരുവാമൂട് സ്വദേശിയുമായ കിരൺ, സിപിഐഎം പ്രവർത്തകനും വട്ടിയൂർക്കാവ് സ്വദേശിയുമായ അനിൽകുമാർ എന്നിവരാണ് ഇന്ന് പിടിയിലായത്.
