എറണാകുളം കിഴക്കമ്പലം മലയിടംതുരുത്ത് ഉന്നതി ഒഴിപ്പിക്കൽ വിഷയത്തിൽ ഇടപെട്ട് സർക്കാർ. കുടുംബങ്ങളെ ഒഴിപ്പിക്കുന്നതിന് കോടതിയോട് സാവകാശം ചോദിക്കാൻ ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനമായി. പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോൺ, എംഎൽഎ വി പി സജീന്ദ്രൻ എന്നിവരെ മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
ഉന്നതി ഒഴിപ്പിക്കൽ നടപടിയിൽ കോടതിയോട് സാവകാശം ചോദിക്കാനാണ് ആഭ്യന്തര മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം. നിലവിലെ സാഹചര്യം കോടതിയെ ബോധ്യപ്പെടുത്തും. ശേഷം കോടതി നൽകുന്ന നിർദേശങ്ങൾക്കനുസരിച്ചായിരിക്കും തുടർനടപടികൾ. വിഷയത്തിൽ ശാശ്വത പരിഹാരം കണ്ടെത്താൻ പ്രദേശവാസികളുമായി ചർച്ച നടത്താൻ മന്ത്രി റോജി എം ജോണിനെയും, എംഎൽഎ വി പി സജീന്ദ്രനെയും മുഖ്യമന്ത്രി ചുമതലപ്പെടുത്തി.
എന്നാൽ കുടിയൊഴിപ്പിക്കൽ നടപടികളെ ശക്തമായി എതിർക്കാനാണ് സിപിഐമ്മിന്റെ നീക്കം. ഏഴ് ദലിത് കുടുംബങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജനാധിപത്യമഹിളാ അസോസിയേഷന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം മുൻമന്ത്രി ആർ ബിന്ദു ഉദ്ഘാടനം ചെയ്തു. നാളെ വീണ്ടും പൊലീസ് കമ്മീഷൻ നടപടിയിലേക്ക് കടക്കും. ഇതോടെ പ്രതിരോധം തീർക്കാൻ സിപിഐഎമ്മും ഒരുങ്ങുകയാണ്. അഭിഭാഷക കമ്മീഷന് പ്രത്യേക താത്പര്യം ഉണ്ടെന്നാണ് മുൻ എംഎൽഎ പി വി ശ്രീനിജൻ ചൂണ്ടിക്കാണിക്കുന്നത്.
പത്ത് വർഷം വിഷയത്തിൽ ഒന്നും ചെയ്യാതിരുന്ന ഇടതുപക്ഷം, ഇപ്പോൾ ഇടപെടുന്നത് രാഷ്ട്രീയ മുതലെടുപ്പ് ആണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. നിലവിലെ സിപിഐഎം ഇടപെടൽ രാഷ്ട്രീയപരമാണെന്നാണ് കോൺഗ്രസ് വിലയിരുത്തൽ.
