നിയമസഭാതെരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ സിപിഐ ഇടുക്കി ജില്ലാ കൗൺസിലിൽ പൊട്ടിത്തെറി. ജില്ലാ സെക്രട്ടറിയും പീരുമേട് സ്ഥാനാർഥിയുമായ കെ സലിംകുമാറിനെതിരെ ഒരു വിഭാഗം നേതാക്കൾ രംഗത്തെത്തി.കേന്ദ്ര കമ്മിറ്റി അംഗത്തിന്റെയും സംസ്ഥാന നേതാക്കളുടെയും സാന്നിധ്യത്തിൽ ചേർന്ന ജില്ലാ കൗൺസിലിൽ പരസ്പരം പോർവിളികളുമായി നേതാക്കൾ രംഗത്തിറങ്ങി. ജില്ലാ എക്സിക്യൂട്ടീവിൽ അപ്രമാദിത്വമുള്ള സലിംകുമാർ പക്ഷം പരാജയത്തിന്റെ പാപഭാരം തെരഞ്ഞെടുപ്പ് ചുമതലക്കാരായ ആക്ടിംഗ് സെക്രട്ടറിയുടെയും മുൻ എംഎൽഎയുടെയും ചുമലിൽ കെട്ടി വെക്കാൻ ശ്രമിച്ചെങ്കിലും ജില്ലാ കമ്മിറ്റിയിലേക്ക് വന്നതോടെ കളം മാറി. അനുയോജ്യനല്ലാത്ത സ്ഥാനാർത്ഥിയായിരുന്നു ഇദ്ദേഹമെന്നും വിജയത്തിനപ്പുറം പണമുണ്ടാക്കാനാണ് സലിംകുമാർ സ്ഥാനാർഥിത്വത്തിലൂടെ ശ്രമിച്ചതെന്നും ആരോപണം വന്നു.പാർട്ടിയെ ജില്ലയിൽ ഇല്ലാതാക്കുന്ന നടപടികളാണ് ജില്ലാ സെക്രട്ടറി സ്വീകരിച്ചത് ഇതിന് പാർട്ടി വലിയ വില കൊടുക്കേണ്ടിവരുമെന്നും ചിലർ മുന്നറിയിപ്പ് നൽകി.എല്ലാ മണ്ഡലം കമ്മിറ്റികളിലും മുതിർന്ന നേതാക്കളെ ഒഴിവാക്കി,ജില്ലാ സെക്രട്ടറിയുടെ താൽപര്യക്കാരെ നിയോഗിച്ചു.
ഇപ്പോഴുള്ളത് ജില്ലാ സെക്രട്ടറിയുടെ ഉപചാപകസംഘം മാത്രമെന്നും വിമർശനംഉയർന്നു. മുതിർന്ന നേതാക്കളായ കെ കെ ശിവരാമനെയും, പ്രിൻസ് മാത്യുവിനെയും അടക്കം ഒതുക്കിയത് ജില്ലാ സെക്രട്ടറി നേരിട്ടാണ്.ഇങ്ങനെ മുതിർന്ന നേതാക്കളെ ഒഴിവാക്കിയത് തെരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നുമാണ് ആക്ഷേപം. സംസ്ഥാന നേതൃത്വത്തിലും നേതാക്കൾ വെറുതെ വിട്ടില്ല.ചൊക്രമുടി വിഷയത്തിലടക്കം ജില്ലാ നേതൃത്വത്തിന്ന് പങ്കുണ്ടെന്ന് വന്നിട്ടും സംസ്ഥാന നേതൃത്വം ഗൗരവത്തിൽ എടുത്തില്ല. പലതിനും ജില്ലാ നേതൃത്വത്തിന് ഒത്താശ ചെയ്തു.
എന്നാൽ സലിം കുമാറിനെയും ജില്ലാ നേതൃത്വത്തെയും ന്യായീകരിച്ച് അടിമാലി, നെടുങ്കണ്ടം, ശാന്തൻപാറ മണ്ഡലം കമ്മിറ്റികൾ രംഗത്തെത്തി. ചിലരുടെ വ്യക്തി താൽപര്യങ്ങളാണ് നിലവിലെ പ്രശ്നങ്ങൾക്ക് കാരണമെന്നും അനാവശ്യ വിമർശനം ഉന്നയിച്ച് പാർട്ടിയെ മോശപ്പെടുത്തുവാൻ ശ്രമിക്കുകയാണെന്നും സലിംകുമാർ പക്ഷം വാദിച്ചു. ഇതിനിടെ വിമർശനങ്ങളെ പ്രതിരോധിക്കാൻ കെ സലിം കുമാർ ചർച്ചയിൽ ഇടപെട്ടതോടെ മേൽകമ്മിറ്റിയിലുള്ളവർ താക്കീത് ചെയ്തു. മുൻ ജില്ലാ സെക്രട്ടറിയും മുതിർന്ന നേതാവുമായ കെ കെ ശിവരാമൻ കമ്മറ്റിയിൽ പങ്കെടുക്കാതെ വിട്ടു നിന്നതും ശ്രദ്ധേയമായി.
