കൊച്ചിയിൽ മോഡലിംഗിന്റെ മറവിൽ വിദേശത്ത് സെക്സ് റാക്കറ്റിന്റെ കെണിയിൽപ്പെട്ട യുവതി നേരിട്ടത് സമാനതകളില്ലാത്ത ക്രൂരതയാണ്. മദ്യത്തിൽ മയക്കുമരുന്ന് കലർത്തി കൂട്ട ബലാത്സംഗത്തിനാണ് യുവതിയെ ഇരയാക്കിയത്. യുവതിയുടെ നഗ്ന ദൃശ്യങ്ങളും വീട്ടുകാർക്ക് അയച്ച് നൽകി. പരാതിക്കാരി ക്രൂരത വെളിപ്പെടുന്ന ശബ്ദസന്ദേശം ബിഗ് ടിവിക്ക് ലഭിച്ചു.
മികച്ച ശമ്പളത്തിൽ മേക്കപ്പ് ആർട്ടിസ്റ്റായി അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് യുവതിയെ വിദേശത്തേക്ക് കൊണ്ടുപോയത്. കേസിലെ മുഖ്യപ്രതികളായ
സിന്ധുവും അലീനയുമാണ് പണവും ജോലിയും വാഗ്ദാനം ചെയ്തത്. എന്നാൽ വിദേശത്ത് എത്തിയ പരാതിക്കാരി നേരിട്ട് അതിക്രൂര പീഡനം. ദുബായിലെ ഫ്ലാറ്റിൽ എത്തിച്ചതിൽ ദുരൂഹത സംശയിച്ച യുവതി സിന്ധുവിനോട് ആശങ്ക അറിയിച്ചെങ്കിലും മുഖവലിക്കെടുത്തില്ല. യുവതിയുടെ ഫോണും പാസ്പോർട്ടും കൈക്കലാക്കിയ സിന്ധു, മദ്യത്തിൽ മയക്കുമരുന്ന് കലർത്തി നൽകി ദിവസങ്ങളോളം പീഡിപ്പിച്ചു. പലർക്കായി യുവതിയെ കാഴ്ചവെച്ചു.
മർദനത്തിൽ പ്രതികരണശേഷി നഷ്ടപ്പെട്ട യുവതി കടുത്ത മാനസിക സമ്മർദത്തിലായി. മയക്കുമരുന്ന് നൽകി അബോധാവസ്ഥയിലാക്കി യുവതിയുടെ നഗ്ന ദൃശ്യങ്ങൾ പകർത്തിയ ശേഷം വീട്ടുകാർക്കും അയച്ച് നൽകി. പിന്നീട് സംഘം യുവതിയെ ഭീഷണിപ്പെടുത്തുകയും ചെയ്തു. കുഞ്ഞിനെ കൊലപ്പെടുത്തുമെന്ന് വരെ ഭീഷണിപ്പെടുത്തി. ഒടുവിൽ അതിസാഹസികമായാണ് യുവതി റാക്കറ്റിൻ്റെ പിടിയിൽ നിന്ന് രക്ഷപ്പെട്ടത്
