റോഷി അഗസ്റ്റിനെതിരെ വിജിലൻസിൽ പരാതി. മലങ്കര ജലാശയത്തിലെ ടൂറിസം പദ്ധതിയിൽ 112 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ആരോപണം. തൊടുപുഴ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി വൈസ് പ്രസിഡന്റ് ബേബി ജോസഫ് വണ്ടനാനി ആണ് പരാതി നൽകിയത്. ടെൻഡർ നടപടികളിലടക്കം വീഴ്ചവരുത്തി അഴിമതിക്ക് കളമൊരുക്കി എന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളാണ് പരാതിയിലുള്ളത്. പരാതിയുടെ പകർപ്പ് ബിഗ് ടിവിക്ക് ലഭിച്ചു
മന്ത്രിയായിരുന്നപ്പോൾ റോഷി അഗസ്റ്റിന്റെ നേതൃത്വത്തിൽ മലങ്കര ജലാശയത്തിൽ ആവിഷ്കരിച്ച 112 കോടി രൂപയുടെ കോളപ്ര-കാഞ്ഞാർ ഇറിഗേഷൻ ടൂറിസം പദ്ധതിയിൽ അഴിമതി നടത്തിയെന്നാണ് കോൺഗ്രസ് നേതാവായ മുട്ടം സ്വദേശി ബേബി ജോസഫ് വിജിലൻസിന് പരാതി നൽകിയത്. വേണ്ടത്ര രീതിയിൽ പരസ്യം നൽകാതിരുന്നതിനാൽ കോഴിക്കോട് എഫ്എസ്‌ഐടി റീഡിഫൈൻ ഡെസ്റ്റിനേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി മാത്രമാണ് ടെൻഡറിൽ പങ്കെടുത്തത്. റീ ടെൻഡർ നടത്താതെ ഈ കമ്പനിക്ക് തന്നെ കരാർ ഉറപ്പിക്കുകയും ചെയ്തു. ലാഭത്തിന്റെ 3.5 ശതമാനം മാത്രം സർക്കാരിനും ബാക്കി 96.5 ശതമാനം സ്വകാര്യ ഏജൻസിക്കും ലഭിക്കുന്ന രീതിയിലാണ് 30 വർഷ പാട്ടത്തിന് ജലാശയവും തീരങ്ങളും സ്വകാര്യ ഏജൻസിക്ക് നൽകിയത്. ടൂറിസം മേഖലയിൽ യാതൊരു മുൻപരിചയവും ഇല്ലാത്ത കടലാസ് കമ്പനിയാണ് ഇതെന്നാണ് ആരോപണം. പദ്ധതി ആരംഭിക്കാൻ സർക്കാർ ഉത്തരവിറക്കി അഞ്ച് മാസം കഴിഞ്ഞ് മാത്രമാണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു. കോടികൾ അഴിമതി ലക്ഷ്യമിട്ട് മന്ത്രിയും ചില ഉദ്യോഗസ്ഥരും ചേർന്നാണ് ടെൻഡർ ഉറപ്പിച്ചതെന്നും ആക്ഷേപമുണ്ട്. മാണി കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് പരാജയത്തിൽ റോഷി അഗസ്റ്റിനെതിരെ രംഗത്ത് വന്ന പാർട്ടിയുടെ സംസ്ഥാന നേതാവായിരുന്ന ജയകൃഷ്ണൻ പുതിയേടത്ത് ബിഗ് ടിവിയിലൂടെ മലങ്കര പദ്ധതിയിലടക്കം അഴിമതി ആരോപണം ഉന്നയിക്കുകയും വിജിലൻസ് അന്വേഷണം ആവശ്യപ്പെടുകയും ചെയ്തിരുന്നു.
