കൊച്ചി നഗരത്തിൽ ആൺ സുഹൃത്തിനെ ആക്രമിച്ച് യുവതിയെ കത്തികാട്ടി പീഡിപ്പിക്കാൻ ശ്രമം. അക്രമികളിൽ ഒരാളുടെ കയ്യിൽ കടിച്ച് പരുക്കേൽപ്പിച്ചാണ് യുവതി രക്ഷപ്പെട്ടത്. കടന്നുകളഞ്ഞ മൂന്ന് പ്രതികളിൽ രണ്ട് പേരെ സെൻട്രൽ പൊലീസ് ഓടിച്ചിട്ട് പിടികൂടി.
സൗത്ത് റെയിൽവേ സ്റ്റേഷന് സമീപത്തെ പൂട്ടി കിടന്ന കെട്ടിടത്തിലാണ് യുവതിയും ആൺ സുഹൃത്തും ആക്രമിക്കപ്പെട്ടത്. മഴ നനയാതിരിക്കാൻ കെട്ടിടത്തിൽ കയറി നിന്നതായിരുന്നു ഇരുവരും. ഇവിടെ മദ്യപിക്കാൻ എത്തിയതാണ് പ്രതികളായ അരൂർ സ്വദേശി സഞ്ജു, കൊല്ലം സ്വദേശി രാഹുൽ, തിരുവനന്തപുരം സ്വദേശി ഡാനിഷ് എന്നിവർ. മൂന്ന് പേരും നിരവധി കേസുകളിൽ പ്രതികളാണ്. ഇവർ കെട്ടിടത്തിലുള്ളത് യുവതിയും ആൺസുഹൃത്തും അറിഞ്ഞിരുന്നില്ല. ഇരുവരെയും പിന്തുടർന്ന പ്രതികൾ കത്തികാട്ടി ബന്ദികളാക്കി. ആൺ സുഹൃത്തിനെ ആക്രമിച്ച ശേഷം യുവതിയെ പ്രതികൾ കടന്ന് പിടിച്ചു. രക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. ഇതിനിടയിലാണ് പ്രതികളിൽ ഒരാളുടെ കയ്യിൽ യുവതി കടിച്ച് പരുക്കേൽപ്പിച്ചത്. സ്വതന്ത്രയായ പെൺകുട്ടി ഓടി രക്ഷപ്പെട്ട് പൊലീസ കൺട്രോൾ റൂമിൽ വിളിച്ച് സഹായം തേടി. പൊലീസ് എത്തിയതോടെ പ്രതികൾ ഓടിപ്പോയി. ഡാനിഷ് പൊലീസിനെ ആക്രമിച്ചാണ് രക്ഷപ്പെട്ടത്.
അതിക്രമം നടന്ന കെട്ടിടത്തിൽ സിസിടിവി ഉണ്ടായിരുന്നില്ല. സമീപത്തെ സിസിടിവികളിൽ നിന്ന് പ്രതികളുടെ ബൈക്കിനെ കുറിച്ച് സൂചന ലഭിച്ചു. ഈ വിവരങ്ങളെ പിന്തുടർന്നുള്ള അന്വേഷണതിനൊടുവിലാണ് രണ്ട് പ്രതികളെ നഗരത്തിൽ നിന്ന് പിടികൂടിയത്. ഇതിനിടയിൽ തോട്ടിൽ ചാടി രക്ഷപ്പെടാനും പ്രതികൾ ശ്രമിച്ചു. ഒളിവിൽപോയ പ്രതി സഞ്ജയ്ക്കായി പൊലീസ് അന്വേഷണം തുടരുകയാണ്. പ്രത്യേക സംഘത്തെ രൂപീകരിച്ചാണ് അന്വേഷണം.
