ഒഡീഷ ഹൈക്കോടതിയുടെ മുൻ ചീഫ് ജസ്റ്റിസ് ആയ എസ് മുരളീധർ തയ്യാറാക്കിയ റിപ്പോർട്ടാണ് ഇപ്പോൾ ആഗോള പൗരന്മാർ വേദനയോടെ വായിക്കുന്നത്. ഗാസയിൽ നടന്ന അതിക്രമങ്ങളെക്കുറിച്ച് അനേകം റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുണ്ടെങ്കിലും ഏറ്റവും ആധികാരികമായി അവ തുറന്നെഴുതുകയാണ് ജസ്റ്റിസ് എസ് മുരളീധർ കമ്മിഷൻ. 2023 ഒക്ടോബർ ഏഴിനും 2025 ഒക്ടോബറിനും ഇടയിൽ പലസ്തീനിൽ കൊല്ലപ്പെട്ട 20,179 കുട്ടികൾ, പരുക്കേറ്റ 44,143 പേർ. അവർ നേരിട്ട ദുരിതങ്ങളാണ് റിപ്പോർട്ട് വിവരിക്കുന്നത്. ലോകത്ത് ഏറ്റവും കൂടുതൽ കുട്ടികൾക്ക് അംഗവൈകല്യം നേരിട്ട സംഭവമായി ഇതു മാറുകയാണെന്ന് റിപ്പോർട്ട് പറയുന്നു. 58,000 കുട്ടികളാണ് ഗാസയിൽ അനാഥരായി മാറിയത്. ഈ തെളിവുകൾ മുന്നിൽ വച്ച് ഇസ്രായേലിനെതിരേ നടപടി എടുക്കുന്നില്ലെങ്കിൽ നമുക്കൊരിക്കലും നമ്മളോട് ക്ഷമിക്കാനാവില്ല എന്നാണ് ജസ്റ്റിസ് എസ് മുരളീധർ എഴുതിവച്ചിരിക്കുന്നത്.
ഗാസയിലെ പലസ്തീനിയൽ സമൂഹത്തിന്‍റെ വംശം തന്നെ ഇല്ലാതാക്കാനാണ് ശ്രമിച്ചത്. ഭാവിയിൽ ഇങ്ങനെയൊരു സമൂഹം ഉയർന്നുവരരുത് എന്ന് മനപൂർവ്വം കണക്കുകൂട്ടി കുട്ടികളെ തെരഞ്ഞുപിടിച്ചുകൊന്നു. സാധാരണക്കാർക്കു നേരെ യുദ്ധത്തിന്‍റെ മറവിൽ നടക്കുന്ന അക്രമണങ്ങൾ എത്രയും വേഗം അവസാനിപ്പിക്കണമെന്നാണ് റിപ്പോർട്ട് പ്രധാനമായും ആവശ്യപ്പെടുന്നത്. ഇതു ലംഘിക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകണമെന്നും റിപ്പോർട്ടിലുണ്ട്. ഇസ്രായേൽ ചെയ്തു കൂട്ടുന്നത് അവഗണിക്കാനാവില്ലെന്നും എത്രയും വേഗം നടപടി എടുക്കണമെന്നും ജസ്റ്റിസ് മുരളീധർ ആവശ്യപ്പെടുന്നു.
2021 മേയിൽ ആണ് യു എൻ ഹ്യൂമൻ റൈറ്റ്സ് കൌൺസിൽ ഇങ്ങനെയൊരു കമ്മിഷൻ രൂപീകരിക്കുന്നത്. 2025ലാണ് ജസ്റ്റിസ് എസ് മുരളീധരനെ കമ്മിഷൻ തലവനായി നിയമിക്കുന്നത്. അങ്ങനെ നടത്തിയ അന്വേഷണത്തിലാണ് കമ്മിഷൻ നിർണായകമായ വിവരങ്ങൾ കണ്ടെത്തിയത്. ഇസ്രായേൽ രണ്ടുവിധത്തിലാണ് പൗരഹത്യ നടത്തുന്നതെന്ന് ജസ്റ്റിസ് മുരളീധർ പറയുന്നു. ആളുകൾ തിങ്ങിപ്പാർക്കുന്ന സ്ഥലങ്ങളിൽ നടത്തുന്ന വ്യോമാക്രമണങ്ങളാണ് ഒന്ന്. കുട്ടികൾ ഉൾപ്പെടെ മരിച്ചുവീഴുകയല്ലാതെ മറ്റൊരു സാധ്യതയും അതിനില്ല. വളരെ ബോധപൂർവം ചിന്തിച്ചുറപ്പിച്ചു ചെയ്യുന്നതാണ് അത്തരം ആക്രമണങ്ങൾ. ഡ്രോണുകളും സ്നിപ്പറുകളും ഉപയോഗിച്ചു കുട്ടികളെ തന്നെ ലക്ഷ്യമിട്ടു നടത്തുന്ന അക്രമണങ്ങളുമുണ്ട്. കുട്ടികൾ ആണെങ്കിൽ അത് നിയന്ത്രിക്കുന്നവർക്ക് അവരെ രക്ഷിക്കാവുന്നതേയുള്ളു. എന്നാൽ മനപൂർവം കുട്ടികളെ ഇരയാക്കുകയാണ്. പത്തുദിവസം മാത്രം പ്രായമായ കുഞ്ഞിന്‍റെ തലയിൽ നിറയൊഴിക്കുന്നതിലേക്കു വരെ എത്തി ക്രൂരത. രക്ഷിതാവിനൊപ്പം പോകുന്ന കുട്ടികളെ വെടിവച്ച് കൊന്ന നിരവധി സംഭവങ്ങൾ ഉണ്ട്. കുഞ്ഞുങ്ങളെ കൊല്ലണം എന്നു തീർച്ചപ്പെടുത്തി തന്നെയാണ് ഇവർ പ്രവർത്തിക്കുന്നത്.
ജനീവയിൽ വച്ച് കുഞ്ഞുങ്ങളെ പരിചരിക്കുന്ന ഡോക്ടർമാർ മൊഴി നൽകിയിരുന്നു. കുട്ടികളുടെ ശരീരത്തിന്‍റെ മേൽഭാഗങ്ങളിൽ ചെറിയ തുളകൾ കണ്ടതായി അവർ പറഞ്ഞു. ചതുരക്കട്ടപോലുള്ള വെടിയുണ്ടകൾ ഉപയോഗിച്ച് കുട്ടികളുടെ തലയിലും കഴുത്തിലും വെടിവച്ചിരിക്കുകയാണ്. കുട്ടികൾ വെടിയേറ്റു മരിച്ചിട്ടുണ്ടെങ്കിൽ ഫോറൻസിക് മാർഗങ്ങളിലാണ് കമ്മിഷൻ അതു പരിശോധിച്ചത്. അവിടെ ഇസ്രായേലി സൈനികരുടെ സാന്നിധ്യം ഉണ്ടായിരുന്നെന്ന് ഉറപ്പാക്കി. അങ്ങനെയാണ് ഇസ്രായേലിന് എതിരായ തെളിവുകൾ ശേഖരിച്ചത്. എന്നാൽ ഇസ്രായേൽ ഇതിനൊന്നും മറുപടി നൽകിയില്ല. കമ്മിഷന്‍റെ ചോദ്യങ്ങൾ അവഗണിക്കുകയായിരുന്നു.
കരട് റിപ്പോർട്ട് വളരെ നേരത്തെ തന്നെ ഇസ്രായേലിന് നൽകിയിരുന്നു. എന്നാൽ അവർ കമ്മിഷന് മറുപടി നൽകിയില്ല. പകരം 18 പേജുള്ള നിഷേധക്കുറിപ്പ് ഇറക്കുകയാണ് ചെയ്തത്. അവർ തെളിവുകൾ നിഷേധിക്കുന്നില്ല. ഇസ്രായേലി സൈനികരുടെ വിഡിയോകൾ വ്യാജമാണെന്നു പറയുന്നതുമില്ല. അവർ 10, 12, 15 വയസ്സുള്ള കുട്ടികളെ ഭീകരരായിട്ടാണ് കണക്കാക്കുന്നത്. ഭീകരരെ കൊല്ലാൻ അവർക്ക് അവകാശമുണ്ടെന്നാണ് പറയുന്നത്. ഇരയുടെ പ്രായം നോക്കാതെ കൊല്ലണം എന്ന നിർദേശമാണ് ഇസ്രായേലി സൈനികർക്ക് മുകളിൽ നിന്നു ലഭിച്ചിരിക്കുന്നത്. ഇത് ബോധപൂർവമായി നടപ്പാക്കിയ പദ്ധതിയാണെന്നു പറയുന്നത് അതുകൊണ്ടാണ്.
കൊലപാതകം മാത്രമല്ല വിഷയം. ഗാസയിലെ 97 ശതമാനം സ്കൂളുകളും നശിപ്പിച്ചു. 38 സർവകലാശാലകളിൽ 22ഉം ഇല്ലാതാക്കി. കുട്ടികളുടെ ആശുപത്രികളെല്ലാം ബോംബിട്ടു തകർത്തു. കാർഷിക ഭൂമി മുഴുവൻ ഇനിയൊന്നിനും കൊള്ളാത്തവിധം താറുമാറാക്കി. ഗാസയെ തുടച്ചു നീക്കണം എന്നാണ് ഇസ്രായേലിന്‍റെ ഡപ്യൂട്ടി സ്പീക്കർ പറഞ്ഞത്. അവശേഷിക്കുന്ന എല്ലാവരേയും തുടച്ചു നീക്കണമെന്നാണ് പറഞ്ഞത്. അത് ഏറ്റെടുത്തു നടപ്പാക്കുകയാണ് സൈനികർ ചെയ്തത്.
ഇസ്രായേലിന് മാത്രമല്ല എല്ലാ രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ട്. ഇസ്രായേൽ സൈന്യത്തിൽ 6000 ഫ്രഞ്ചുകാരുണ്ട്. 200 ബ്രട്ടീഷുകാരുണ്ട്. 700 ഓസ്ട്രേലിയക്കാരുണ്ട്. നിരവധി രാജ്യങ്ങൾ ആയുധങ്ങൾ ഇസ്രായേലിന് നൽകുന്നുണ്ട്. ഇന്ത്യയും ഇസ്രായേലിലേക്കു ചെറിയ ആയുധങ്ങൾ കയറ്റി അയയ്ക്കുന്നുണ്ട്. ഇസ്രായേലിനെ സഹായിക്കുന്ന ഒരു രാജ്യത്തിനും ഒഴിഞ്ഞുമാറാനാകില്ലെന്നും എസ് മുരളീധർ ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.
