കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച നിപ രോഗബാധിതന്‍റെ നില അതീവഗുരുതരം. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന രോഗിയെ ഇന്നലെ രാത്രിയാണ് മെഡിക്കൽ കോളജിലേക്ക് മാറ്റിയത്. ആരോഗ്യമന്ത്രി കെ മുരളീധരൻ പങ്കെടുക്കുന്ന ഉന്നതതലയോഗത്തിന് ശേഷം സമ്പർക്ക പട്ടികയും കണ്ടെയ്ൻമെന്‍റ് സോണുകളും പ്രഖ്യാപിക്കും.
ഫാറൂഖ് കോളജിന് സമീപം താമസിക്കുന്ന 43 വയസുകാരന് ഇന്നലെയാണ് നിപ സ്ഥിരീകരിച്ചത്. ഇന്ന് വൈകിട്ട് പൂനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള ഫലം വന്നാൽ മാത്രമേ ഔദ്യേഗികമായി സ്ഥിരീകരിക്കാനാകൂ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രത്യേകം സജ്ജീകരിച്ച ഐസൊലേഷൻ വാർഡിലെ വെന്റിലേറ്ററിൽ ചികിത്സയിലാണ് രോഗി.
പനിയെ തുടർന്ന് കുറച്ച് ദിവസങ്ങൾക്കു മുമ്പാണ് ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ കണ്ടതോടെ നിപ പരിശോധന നടത്തുകയായിരുന്നു. കാടുപിടിച്ചുകിടക്കുന്ന സ്ഥലത്തോട് ചേർന്നുള്ള ഒരു ഗോഡൗൺ ഇയാൾ വൃത്തിയാക്കിയിരുന്നു. ഇവിടെ വവ്വാലുകളുടെ സാന്നിധ്യമുണ്ടായിരുന്നതായി സൂചനയുണ്ട്. വീണ്ടും നിപ സ്ഥിരീകരിച്ചതോടെ പ്രതിരോധപ്രവർത്തനങ്ങൾ ഊർജ്ജിതമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്.
രോഗിയുടെ കുടുംബാംഗങ്ങളിൽ ആർക്കും രോഗലക്ഷണമില്ലെങ്കിലും ഇവരുടെ സ്രവസാംപിളുകൾ പരിശോധനയ്ക്കയച്ചിട്ടുണ്ട്. ജില്ലാ കലക്ടറുടെ നേതൃത്വത്തിൽ ചേരുന്ന യോഗത്തിന് ശേഷം സമ്പർക്കപ്പട്ടികയും റൂട്ട് മാപ്പും പ്രസിദ്ധീകരിക്കും. കണ്ടെയ്ൻമെന്‍റ് സോണുകളുടെ പ്രഖ്യാപനവും ഉടനുണ്ടാകും. പ്രതിരോധപ്രവർത്തനങ്ങൾക്കായി രാമനാട്ടുകരയിൽ ഉടൻ മെഡിക്കൽ ക്യാംപ് തുടങ്ങും.
