ഒർലാൻഡോ ഗിൽ എന്ന ഗോളിയാണ് ഇപ്പോൾ ലോകകപ്പിന്‍റെ ശ്രദ്ധാകേന്ദ്രം. നാലുവട്ടം കിരീടമണിഞ്ഞ ജർമനിയെ ഒറ്റയ്ക്കു പുറത്താക്കിയ പരാഗ്വേയുടെ ഗില്ലിന് പക്ഷേ പട്ടിണിയുടേയും പരിവട്ടത്തിന്‍റേയും ഭൂതകാലമാണ് ഉള്ളത്. സ്വന്തം കുഞ്ഞ് പിറന്നപ്പോൾ ആ ചെലവിനായി വിറ്റ് പണമാക്കാൻ ആകെ ബാക്കിയുണ്ടായിരുന്നത് ക്ലബ് വസ്ത്രങ്ങളായിരുന്നു. ആ വസ്ത്രങ്ങൾ വിറ്റാണ് അന്ന് ഒർലാൻഡോ ചെറിയ തുക കണ്ടെത്തിയത്.രണ്ടുവർഷം മുൻപ് ഒർലാൻഡോയുടെ ഭാര്യയിട്ട ഈ സാമൂഹിക മാധ്യമക്കുറിപ്പ് ആരും ശ്രദ്ധിച്ചില്ല. കഴിഞ്ഞയാഴ്ച തുർക്കിയുടെ മാരകമായ അടികൾ സേവ് ചെയ്യുന്നതു കണ്ടപ്പോഴാണ് ആരാണ് ഗിൽ എന്ന് സോഷ്യൽ മീഡിയ അന്വേഷിച്ചു പോയത്. ആ പരതലിലാണ് ഒർലാൻഡോയുടെ വിദൂരമല്ലാത്ത കഷ്ടപ്പാടിന്‍റെ കാലം തെളിഞ്ഞുവന്നത്.
എല്ലാ കഷ്ടപ്പാടുകൾക്ക് ഇടയിലും ഒർലാൻഡോ കളിച്ചുകൊണ്ടിരുന്നു. തിങ്കളാഴ്ച ബോസ്റ്റൺ സ്റ്റേഡിയത്തിൽ ജർമനിയുടെ രണ്ടു പെനൽറ്റികൾ തട്ടിയകറ്റി വിജയം കുറിച്ചത് ആ കൈകളായിരുന്നു. പണം നിർലോഭം വന്നുവീഴാത്ത ആ കൈകളിൽ നിന്നു പന്തു വഴുതിപ്പോവുകയില്ലെന്ന് ലോകം തിരിച്ചറിയുകയായിരുന്നു. കൈ ഹാവേട്സിന്‍റെ ആദ്യ പെനൽറ്റി കിക്ക് ഗിൽ തടുത്തിട്ടു. പിന്നാലെ കിമ്മിച്ചും, ഗോമസും മുസിയാലയും ഗലാഴ്സയും എടുത്തതെല്ലാം ഗോളായി. ഷൂട്ട് ഔട്ട് ഉത്തരമില്ലാതെ നീളും എന്നു തോന്നിച്ച നിമിഷങ്ങൾ. അവിടെയാണ് ഗിൽ വീണ്ടും ഉദിച്ചുയർന്നത്. നിക് വോൾട്ട് മെയ്ഡിന്‍റെ കിക്ക് തടുത്തിട്ടു. നാലു ജർമൻ ഷോട്ടുകളിൽ രണ്ടെണ്ണം തടുത്തിട്ടതോടെ പരാഗ്വേയ്ക്ക് അടുത്ത റൌണ്ടിലേക്കുള്ള വാതായനം തുറന്നു.
21 ശതമാനം മാത്രം ബോൾ കൈവശം വച്ച പരാഗ്വെ ജയിച്ചു കയറിയത് ഗില്ലിന്‍റെ ആ മികവു കൊണ്ടു മാത്രമാണ്. കളിക്കളത്തിൽ ജർമനിയുടെ അധീശത്വം നിറഞ്ഞു നിന്നപ്പോൾ ഗോൾ മുഖത്ത് ഒർലാൻഡോ ഗിൽ ഒറ്റയാനായി വിജയമൊരുക്കുകയായിരുന്നു.ഇരുപത്തിയാറുകാരനായ ഒർലാൻഡോ സാൻ ലോറൻസോ ക്ലബിനു വേണ്ടിയാണ് കളിക്കുന്നത്. പരാഗ്വേയുടെ ക്ളബ് ഫുട്ബോൾ കണ്ടെത്തിയ പ്രതിഭയാണ്. പരാഗ്വേയുടെ അണ്ടർ 20 ടീമിൽ സൌത്ത് അമേരിക്കൻ ചാംപ്യൻഷിപ്പ് കളിച്ചതിലൂടെയാണ് ശ്രദ്ധേയനാകുന്നത്.
പെറുവിനെ തോൽപ്പിച്ച് പരാഗ്വെ ലോകകപ്പിന് യോഗ്യത നേടിയ മൽസരത്തിലെ താരവും ഒർലാൻഡോ ആയിരുന്നു. പരാഗ്വെ പ്രീമിയർ ഡിവിഷനിൽ രണ്ടു കളികൾ മാത്രം കളിച്ചിട്ടുള്ള ഒർലാൻഡോ ഗിൽ അർജന്‍റൈൻ പ്രിമിയറിൽ 50 തവണ ഗോളിയായി. പരാഗ്വെ ദേശീയ ടീമിനായി 2025ൽ നാലു കളികളും 2026ൽ അഞ്ചു കളികളും മാത്രമാണ് കളിച്ചിട്ടുള്ളത്. അതിൽ നാലു കളികളും ലോകകപ്പിലാണ്.
