2011ലെ ഉമ്മൻചാണ്ടി സർക്കാർ ഏറ്റവും കൂടുതൽ വിമർശനം നേരിട്ടത് അന്നത്തെ പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദനിൽ നിന്നല്ല, കെ പി സിസി അധ്യക്ഷൻ വി എം സുധീരനിൽ നിന്നാണ്. സോളാർ കേസിലും ബാർ കോഴ കേസിലും ഉമ്മൻചാണ്ടി സർക്കാരിന്‍റെ പ്രതിച്ഛായ ഇടിഞ്ഞതിന് മുഖ്യ കാരണക്കാരനായി കുറ്റം ചുമത്തപ്പെട്ടത് കെ പി സി സി അധ്യക്ഷനായ വി എം സുധീരന് മേലാണ്. ഇപ്പോൾ വി ഡി സതീശൻ സർക്കാരും ആദ്യത്തെ പ്രതിഷേധത്തിന്‍റെ ചൂടറിയുന്നത് വി എം സുധീരനിൽ നിന്നാണ്.
പ്രതിച്ഛായാ നിർമിതിക്കായി സുധീരൻ എന്തും പറയും എന്നാണ് കോൺഗ്രസ് ഗ്രൂപ്പുകൾക്കിടയിലെ പരസ്യവിമർശനം. സുധീരൻ സ്വന്തം പ്രതിച്ഛായ സംരക്ഷിക്കാൻ മാത്രം വിമതനാകുന്നതാണെന്നും വിമർശനം ഉയരാറുണ്ട്. എന്നാൽ, സുധീരൻ പിടിച്ച കൊമ്പുകളെല്ലാം നീതിയുടെ പക്ഷത്തുള്ളവയായിരുന്നുവെന്നാണ് പിന്നീട് തെളിയിക്കപ്പെട്ടത്. ആ തെളിച്ചമാണ് സുധീരനുള്ള വിശ്വാസ്യത.ഇപ്പോൾ രണ്ടു കാര്യങ്ങളിലാണ് വി എം സുധീരൻ വി ഡി സതീശൻ സർക്കാരിനെ വിഷമവൃത്തത്തിലാക്കിയത്. ഒന്ന് ധാതു ഖനന വിഷയത്തിലും രണ്ടാമത്തേത് മദ്യത്തീരുവ വിഷയത്തിലും. വീര്യം കുറഞ്ഞ മദ്യത്തിന് തീരുവ കുറയ്ക്കാനും ധാതുമണൽ ഖനനത്തിൽ സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുമാണ് ബജറ്റിൽ നിർദേശങ്ങൾ ഉള്ളത്. പ്രതിപക്ഷം രണ്ടും എതിർക്കുമെന്ന് ഉറപ്പായിരുന്നെങ്കിലും സ്വന്തം പക്ഷത്തുനിന്ന് വി എം സുധീരൻ ഇങ്ങനെ പരസ്യമായി പ്രതികരിച്ചു കളയും എന്ന് വി ഡി സതീശൻ സ്വപ്നത്തിൽ പോലും കരുതിയിട്ടുണ്ടാകില്ല. ഒരു മാസം മുൻപ് മുഖ്യമന്ത്രിയായി വി ഡി സതീശനെ തീരുമാനിച്ചപ്പോൾ നിർണായക പിന്തുണ നൽകിയത് വി എം സുധീരനാണ്.
രാഹുൽ ഗാന്ധിക്കും മല്ലികാർജ്ജുന ഖർഗെയ്ക്കും മുന്നിൽ വി ഡി സതീശനാണ് മുഖ്യമന്ത്രിയാകേണ്ടത് എന്ന് പറഞ്ഞു സ്ഥാപിക്കാൻ സുധീരന് സാധിച്ചു. 2017ൽ കെപിസിസി അധ്യക്ഷ സ്ഥാനത്തു നിന്നു പുറത്തുപോകേണ്ടി വന്നതിനുശേഷം കേന്ദ്രത്തിലേക്ക് സുധീരൻ വിളിക്കപ്പെട്ട ആദ്യ സന്ദർഭമായിരുന്നു അത്. സുധീരന്‍റെ വാക്കുകൾക്ക് അർഹിക്കുന്ന പരിഗണനയും ബഹുമാനവും രാഹുൽ ഗാന്ധിയും ഖർഗെയും നൽകി. വി ഡി സതീശൻ തന്നെ മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടതോടെ ആ ദൌത്യത്തിൽ ഒരു പങ്ക് സുധീരനുള്ളതാണെന്നും വ്യാഖ്യാനിക്കപ്പെട്ടു.സുധീരൻ പിന്തുണയ്ക്കുന്നയാൾ എന്ന വിശേഷണം വി ഡി സതീശനും വലിയ മാനങ്ങൾ നൽകി. ആദർശത്തിൽ സുധീരന് മുകളിൽ വരെ വി ഡി സതീശൻ പ്രതിഷ്ഠിക്കപ്പെട്ടു. അവിടെയാണ് ഒറ്റമാസം കൊണ്ടു തന്നെ വി എം സുധീരൻ മലക്കം മറിഞ്ഞത്. വീര്യം കുറഞ്ഞ മദ്യത്തിന് നികുതി കുറയ്ക്കാനുള്ള നിർദേശം യുഡിഎഫിന്‍റെ തെരഞ്ഞെടുപ്പ് പ്രകടന പത്രികയിലെ നിലപാടിന് വിരുദ്ധമാണെന്നാണ് സുധീരൻ ആദ്യം പറഞ്ഞത്. പള്ളിയേയും പട്ടക്കാരേയും മുതൽ മുസ്ലിം, ഹിന്ദു പൌരോഹിത്യത്തേയും ഇളക്കുന്നതായിരുന്നു ആ നിലപാട്. വി ഡി സതീശൻ മുഖ്യമന്ത്രി സ്ഥാനത്തേക്ക് എത്താൻ നിർണായക പിന്തുണ നൽകിയതിൽ ഈ വിഭാഗങ്ങൾ എല്ലാം ഉണ്ടായിരുന്നു. അവർ എല്ലാവരേയും പ്രകോപിപ്പിച്ചതാണ് മദ്യത്തിലെ തീരുമാനം. അതു തന്നെയാണ് സുധീരൻ ഏറ്റവും ശക്തമായി ഏറ്റെടുത്തതും.
ആലപ്പുഴയിലെ ധാതുമണൽ മാത്രമാണ് ഒരു വിഷയമായി അവതരിപ്പിച്ചിരുന്നത് എങ്കിൽ സുധീരന്‍റെ വാക്കുകൾക്ക് ഇത്ര ശ്രദ്ധ കിട്ടുമായിരുന്നില്ല. മദ്യം എന്ന വിഷയത്തിലെ ആ പ്രതികരണം വി ഡി സതീശന് സമീപകാലത്ത് ആദ്യമായുണ്ടാക്കിയ പ്രതിച്ഛായാഭംഗമാണ്. പുനർജനി പദ്ധതിയിലും മറ്റും പ്രതിപക്ഷം ഉയർത്തിയിരുന്ന ആരോപണങ്ങളൊന്നും വി ഡി സതീശനെ കാര്യമായി ബാധിച്ചിരുന്നില്ല. ചാർട്ടേഡ് വിമാനയാത്രയിലെ ദുരൂഹതകൾ പോലും വലിയ പ്രതിസന്ധി ഉണ്ടാക്കിയില്ല. അതിന്‍റെയൊക്കെ പതിന്മടങ്ങ് പ്രഹരശേഷിയുള്ളതാണ് മദ്യത്തിന്‍റെ കാര്യത്തിൽ ഉയർന്ന ആരോപണം.
ബക്കാഡി കമ്പനി കേരളത്തിൽ വട്ടംകറങ്ങാൻ തുടങ്ങിയിട്ട് വർഷങ്ങളായെന്ന് എല്ലാവർക്കും അറിയാം. ഒന്നാം പിണറായി സർക്കാരിന്‍റെ കാലത്തു തുടങ്ങിയ നീക്കമാണ്. ടി പി രാമകൃഷ്ണനിൽ തുടങ്ങി, എം വി ഗോവിന്ദനിൽ എത്തി, എം ബി രാജേഷും കടന്നു വന്നതാണ്. അവിടെയാണ് ഒറ്റമാസംകൊണ്ടു തന്നെ വി ഡി സതീശൻ പരിഹാരം ഉണ്ടാക്കിയത്. ബജറ്റിൽ നടത്തിയ ആ പ്രഖ്യാപനം ഇത്ര വലിയ ആഘാതം ഉണ്ടാക്കുമെന്ന് മുൻകൂട്ടി കാണുന്നതിൽ സതീശൻ പരാജയപ്പെട്ടു. പ്രതിപക്ഷം മാത്രമാണ് വിഷയം ഉയർത്തുന്നതെങ്കിൽ നേരിടാനായി എം വി ഗോവിന്ദൻ കുറിച്ച വാക്കുകൾ മതിയാകുമായിരുന്നു. എന്നാൽ വി എം സുധീരൻ ശക്തമായി എത്തിയതോടെ സതീശൻ ഹതാശനായി. പ്രതിപക്ഷത്തിന്‍റെ നുണേശൻ വിളികൾ പോലെ വിഷയം ചീറ്റിപ്പോയതുമില്ല.
ഇതെല്ലാം വി എം സുധീരൻ ആദർശപ്രതിച്ഛായയ്ക്ക് വേണ്ടി ചെയ്യുന്നതാണ് എന്ന് പരക്കെ കോൺഗ്രസുകാർ തന്നെ പറയാറുണ്ട്. എന്നാൽ ഇത്തരം വിഷയങ്ങളിൽ സുധീരൻ സ്വീകരിക്കുന്ന നിലപാടുകളിലെ തുടർച്ചയാണ് വേറിട്ടു നിർത്തുന്നത്. മദ്യവിഷയത്തിൽ വി എം സുധീരന് എക്കാലത്തും ഒരു നിലപാടേ ഉണ്ടായിരുന്നുള്ളൂ. ആരു ഭരിക്കുമ്പോഴും സുധീരൻ അതു തുറന്നു പറയുമായിരുന്നു. കരിമണൽ ഖനന വിഷയത്തിലും സുധീരൻ സ്വീകരിച്ചിരുന്ന നിലപാടുകളുടെ കാര്യത്തിൽ പൊതുജനത്തിന് ഏതായാലും സംശയം ഉണ്ടാകില്ല. രണ്ടു വിഷയത്തിലും സുധീരൻ ഒരു പ്രസ്താവനയിൽ പ്രതികരണം നിർത്തിയില്ല. തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കുന്നു എന്നതാണ് വി ഡി സതീശനെ അലോസരപ്പെടുത്തുന്നത്.
കോൺഗ്രസിൽ ഔദ്യോഗികമായി ഒരു സ്ഥാനവും വഹിക്കാത്ത സുധീരനെ ഏതെങ്കിലും ഫോറത്തിൽ തിരുത്താൻ കഴിയില്ല. സുധീരനെ തിരുത്താൻ ശ്രമിച്ചാൽ അതു കൂടുതൽ ദോഷവും ചെയ്യും. പിന്മാറുക എന്ന ഒറ്റ സാധ്യത അല്ലാതെ മറ്റൊന്നും ഇപ്പോൾ മുഖ്യമന്ത്രിക്കു മുന്നിലില്ല. അല്ല, നേരിടാൻ തന്നെയാണ് തീരുമാനമെങ്കിൽ അതു കേരളം കണ്ടിട്ടുള്ള വലിയ രാഷ്ട്രീയ യുദ്ധങ്ങളിലൊന്നായി മാറുകയും ചെയ്യും.
