ട്രോളിങ് നിരോധന കാലത്ത് മത്സ്യത്തൊഴിലാളികൾക്ക് നൽകേണ്ട റേഷൻ മുടങ്ങി. എല്ലാവർഷവും നൽകിവന്ന റേഷനാണ് മുടങ്ങിയത്. വിതരണം മുടങ്ങിയതോടെ ദുരിതത്തിലായിരിക്കുന്നത് ഒന്നര ലക്ഷത്തിലേറെ മത്സ്യത്തൊഴിലാളികളാണ്. ട്രോളിങ് നിരോധന കാലത്ത് നൽകുന്ന ധനസഹായവും യുഡിഎഫ് സർക്കാർ വിതരണം ചെയ്തിട്ടില്ല. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 1000 രൂപയായിരുന്നു ധനസഹായം നൽകിയിരുന്നത്. വകുപ്പുകളുടെ ഏകോപനമില്ലായ്മയാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് വിവരം. ട്രഷറി നിയന്ത്രണവും തിരിച്ചടിയായി.
സമ്പാദ്യ ധനസഹായ പദ്ധതി പ്രകാരമുള്ള തുകയും അട്ടിമറിച്ചതോടെ മത്സ്യത്തൊഴിലാളികൾക്ക് ഇത് വറുതിയുടെ കാലമായി മാറി. മത്സ്യത്തൊഴിലാളികളിൽ നിന്ന് 1500 രൂപ വിഹിതം പിടിച്ച് 6000 രൂപ തിരികെ നൽകുന്നതായിരുന്നു പദ്ധതി. 2000 രൂപ വീതം മൂന്ന് ഗഡുക്കളായി കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് തുക നൽകേണ്ടത്. ആ തുകയും ഇതുവരെയും പലർക്കും ലഭ്യമായിട്ടില്ല.ട്രോളിങ് നിരോധനം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോൾ നിരവധി കുടുംബങ്ങളെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ് സർക്കാരിന്റെ അനാസ്ഥ. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ് വറുതിക്കാലത്ത് കണ്ണടയ്ക്കുന്ന സർക്കാർ സമീപനം.
