വാണിജ്യ സിലിണ്ടർ വില കുതിച്ചുയർന്നതോടെ തകർന്ന ഹോട്ടൽ മേഖലയ്ക്ക് പ്രതീക്ഷ നൽകുന്നതാണ് പുതിയ തീരുമാനം. സിലിണ്ടറിന് 500 മുതല്‍ 700 രൂപ വരെ കുറഞ്ഞേക്കുമെന്നാണ് വിവരം. അടുത്തമാസം ഒന്നാം തീയതി പുതിയ വില പ്രഖ്യാപിക്കും. വാണിജ്യ സിലിണ്ടര്‍ വിതരണത്തിന് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണം നീക്കുന്ന വിവരം ഇന്നലെ കേന്ദ്രം സംസ്ഥാനങ്ങളെ കത്തിലൂടെ അറിയിച്ചിരുന്നു. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളെ തുടര്‍ന്ന് ഉണ്ടായ പ്രതിസന്ധിയാണ് വാണിജ്യ സിലിണ്ടറുകളുടെ വിതരണത്തില്‍ കേന്ദ്രസര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനും വില വര്‍ധിക്കുന്നതിനും കാരണമായത്. ആവശ്യത്തിന് സിലിണ്ടർ ലഭ്യത കുറഞ്ഞതും വിലവര്‍ധനവും കാരണം കേരളത്തിലുള്‍പ്പെടെ നിരവധി ഹോട്ടലുകളും റസ്റ്റോറന്റുകളും അടച്ചുപൂട്ടിയിരുന്നു. പ്രതിസന്ധി നീങ്ങിയ സാഹചര്യത്തിൽ രാജ്യത്ത് ആവശ്യത്തിന് എല്‍പിജി ലഭ്യത ഉറപ്പായ പശ്ചാത്തലത്തിലാണ് വിതരണം പഴയപടിയാക്കാന്‍ സര്‍ക്കാര്‍ അടിയന്തര നിര്‍ദേശം നല്‍കിയത്. വില കൂടി കുറയുന്നതോടെ രാജ്യത്തെ വാണിജ്യ എല്‍പിജി വിതരണം സാധാരണ നിലയിലാകുമെന്നാണ് കണക്കാക്കുന്നത്.
ഹോട്ടൽ വ്യവസായ മേഖലയ്ക്ക് ആശ്വാസവാർത്ത;വാണിജ്യ സിലിണ്ടറുകളുടെ വിലകുറയും
